കേരളം ബാറ്റിംങിലെ മുന്‍തൂക്കം കളഞ്ഞുകുളിച്ചു; ഗോവക്കും തകര്‍ച്ച

Update: 2017-03-24 02:22 GMT
കേരളം ബാറ്റിംങിലെ മുന്‍തൂക്കം കളഞ്ഞുകുളിച്ചു; ഗോവക്കും തകര്‍ച്ച
Advertising

കേരളത്തിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വെറും 42 റണ്‍സിനാണ് വീണത്. ഇന്ന് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിംഗില്‍ ലഭിച്ച മുന്‍തൂക്കം കേരളം കളഞ്ഞുകുളിച്ചു. മധ്യനിരയും വാലറ്റവും കൂട്ടത്തോടെ തകര്‍ന്നപ്പോള്‍ ശക്തമായ നിലയിലായിരുന്ന കേരളം രണ്ടാം ദിനം 342 റണ്‍സിന് പുറത്തായി. 27 ഓവറിലാണ് 42 റണ്‍സ് വഴങ്ങി എഴുവിക്കറ്റുകള്‍ വീഴ്ത്തിയ റിതുരാജ് രാജീവ് സിംഗാണ് കേരളത്തെ തകര്‍ത്തത്.

രണ്ട് വിക്കറ്റിന് 290 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വെറും 42 റണ്‍സിനാണ് വീണത്. ഇന്ന് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ആദ്യ ദിനം സെഞ്ച്വറികളുമായി തിളങ്ങിയ രോഹന്‍ പ്രേം (130), ഭവിന്‍ താക്കര്‍ (117) എന്നിവര്‍ക്കൊഴികെ ആര്‍ക്കും തിളങ്ങാനായില്ല. ഇരുവരും രണ്ടാം വിക്കറ്റില്‍ 234 റണ്‍സ് ചേര്‍ത്തിരുന്നു. സഞ്ജു സാസംസണ്‍ (35) ഇഖ്ബാല്‍ അബ്ദുള്ള (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒരു ഘട്ടത്തില്‍ രണ്ടിന് 301 എന്ന നിലയിലായിരുന്ന കേരളം ആര്‍ ആര്‍ സിംഗിന്റെ ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. സച്ചിന്‍ ബേബി, ഫാബിദ് അഹമ്മദ്, കെ മോനിഷ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഗോവ രണ്ടാം ദിനം ആറ് വിക്കറ്റിന് 132 എന്ന നിലയിലാണ്. കേരളത്തിനായി വിനോദ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Tags:    

Similar News