ഗംഭീറിനെയും പിന്നിലാക്കി പുജാര: വഴിമാറിയത് എട്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്   

Update: 2018-06-01 03:08 GMT
Editor : rishad
ഗംഭീറിനെയും പിന്നിലാക്കി പുജാര: വഴിമാറിയത് എട്ട് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്   

ധര്‍മ്മശാല ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിക്ക് പുറമെ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് പുജാര

കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പുജാര. ധര്‍മ്മശാല ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിക്ക് പുറമെ മറ്റൊരു പൊന്‍തൂവല്‍ കൂടി സ്വന്തമാക്കിയിരിക്കുകയാണ് പുജാര. ഒരു സീസണില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന നേട്ടമാണ് പുജാര അടിച്ചെടുത്തത്. മറികടന്നത് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ. 2008-09 സീസണില്‍ ഗംഭീര്‍ നേടിയ 1269 റണ്‍സാണ് പഴങ്കഥയായത്.

ധര്‍മ്മശാല ടെസ്റ്റിന് മുമ്പ് ഗംഭീറിനെ മറികടക്കാന്‍ പുജാരക്ക് നാല് റണ്‍സ് മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ ബൗണ്ടറി അടിച്ചാണ് പുജാര ഈ നേട്ടം തന്റെ തൊപ്പിയില്‍ ചേര്‍ത്തത്. ഇന്ത്യന്‍ നായകന്‍ കോഹ്ലിക്കും ഈ നേട്ടം കൈവരിക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും ആസ്‌ട്രേലിയക്കെതിരായ മോശം ഫോം തിരിച്ചടിയായി. മത്സരത്തില്‍ 57 റണ്‍സെടുത്ത പുജാര പുറത്തായി. കരിയറിലെ 15ാം അര്‍ധ സെഞ്ച്വറിയായിരുന്നു പുജാര ധര്‍മ്മശാലയില്‍ സ്വന്തമാക്കിയത്.

നഥാന്‍ ലയോണിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. ഇക്കഴിഞ്ഞ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലും പുജാ മിന്നും ഫോമില്‍ തന്നെയായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ന്യൂസിലാന്‍ഡ് പരമ്പരയില്‍ 337 റണ്‍സും ഇംഗ്ലണ്ട് പരമ്പരയില്‍ 401 റണ്‍സുമാണ് പുജാര നേടിയത്. ആസ്‌ട്രേലിയക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News