അവസാന ഓവറില്‍ പൊരുതി വീണു; ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വെള്ളി

ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.

Update: 2022-08-08 01:51 GMT
Advertising

കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഓസ്ട്രേലിയയോട് പൊരുതിത്തോറ്റ് ഇന്ത്യ. കലാശപ്പോരില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ വീണുപോയത്. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തപ്പോള്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കെ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.

സ്മൃതി മന്ഥാനയുടേയും(6) ഷഫാലി വര്‍മയുടേയും(11) വിക്കറ്റ് ആദ്യമേ നഷ്ടമായ ഇന്ത്യക്കായി മൂന്നാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസും - ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് മികച്ച പ്രകടന കാഴ്ചവെച്ചുു. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും തകര്‍ന്നു.

43 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും ഏഴ് ബൌണ്ടറികളുമടക്കം 65 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് 16-ാം ഓവറില്‍ പുറത്താകുയായിരുന്നു. ഇതോടെ മത്സരം ഓസീസിന് അനുകൂലമായി തിരിഞ്ഞു. 33 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്‍റെ വിക്കറ്റ് 15-ാം ഓവറിലാണ് ഇന്ത്യക്ക് നഷ്ടമായത്. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 96 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ കാര്‍ഡില്‍ ചേര്‍ത്തത്.

പിന്നീടെത്തിയ പൂജ വസ്ത്രാകര്‍ (1), ദീപ്തി ശര്‍മ (13), സ്‌നേഹ് റാണ (8), രാധാ യാദവ് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് വനിതകള്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ബെത്ത് മൂണി (41 പന്തില്‍ 61), മെഗ് ലാന്നിങ് (26 പന്തില്‍ 36), ആഷ്‌ലി ഗാര്‍ഡ്‌നര്‍ (15 പന്തില്‍ 25), റേച്ചല്‍ ഹയ്‌നെസ് (10 പന്തില്‍ 18) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിനെ 161-ല്‍ എത്തിച്ചത്.

ലൂസേഴ്സ് ഫൈനലില്‍ ഇഗ്ലണ്ടിനെ തകര്‍ത്ത് ന്യൂസിലന്‍ഡ് വെങ്കലം സ്വന്തമാക്കി. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 ആം ഓവറിൽ തന്നെ കിവീസ് വനിതകള്‍ മറികടക്കുകയായിരുന്നു. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News