ബാറ്റർമാർ നിറംമങ്ങി; രണ്ടാം ടി20യിൽ ഇന്ത്യക്ക് 148 റൺസ് ടോട്ടൽ

21 പന്തിൽ 34 റൺസെടുത്ത ഇഷാൻ കിഷനും 35 പന്തിൽ 40 റൺസെടുത്ത ശ്രേയസ്സ് അയ്യരും 21 പന്ത് നേരിട്ട് 30 റൺസെടുത്ത ദിനേഷ് കാർത്തികുമാണ് നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്

Update: 2022-06-12 15:25 GMT
Advertising

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയിലെ ആദ്യ ടി20 തോറ്റതിന്റെ ക്ഷീണം മാറ്റാനിറങ്ങിയ ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ 148 റൺസ് ടോട്ടൽ. ഓപ്പണർ റുതുരാജ് ഗെയ്ക്ക്‌വാദ്- 1(4), റിഷബ് പന്ത് -5(7), ഹാർദിക് പാണ്ഡ്യ 9)(12), അക്‌സർ പട്ടേൽ 10(11) എന്നിവരൊക്കെ അധികം പോരാടാൻ നിൽക്കാതെ മടങ്ങിയതാണ് ടീം സ്‌കോറിന് മങ്ങലേൽപ്പിച്ചത്. 21 പന്തിൽ 34 റൺസെടുത്ത ഇഷാൻ കിഷനും 35 പന്തിൽ 40 റൺസെടുത്ത ശ്രേയസ്സ് അയ്യരും 21 പന്ത് നേരിട്ട് 30 റൺസെടുത്ത ദിനേഷ് കാർത്തികുമാണ് നാണക്കേടിൽ നിന്ന് ടീമിനെ രക്ഷിച്ചത്.


ഐപിഎല്ലിലെ വെടിക്കെട്ട് പെരുമായുമായെത്തിയ ദിനേഷ് കാർത്തികും ഹർഷൽ പട്ടേലും വാലറ്റത്ത് നടത്തിയ പോരാട്ടം ടീം സ്‌കോർ 140 കടത്തുകയായിരുന്നു. ഹർഷൽ 9  പന്തിൽ നിന്ന് 12 റൺസാണ് നേടിയത്. ദക്ഷിണാഫ്രിക്കക്കായി 36 റൺസ് വിട്ടുനൽകി ആൻട്രിച്ച് നോർജെ രണ്ടു വിക്കറ്റ് വീഴ്ത്തി. റബാദ, പാർനെൽ, പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നാലോവർ എറിഞ്ഞ് ഒരു വിക്കറ്റ് നേടിയ റബാദ 15 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിന് ഇറങ്ങേണ്ടി വരികയായിരുന്നു.



ആദ്യ ടി20 യിൽ ദക്ഷിണാഫ്രിക്ക വിജയിച്ചതോടെ തുടർച്ചയായി 13ാം ടി20 വിജയവും ലോക റെക്കോർഡും ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് നിരാശയായിരുന്നു ബാക്കിയായത്. ഇന്ത്യ നേടിയ 212 റൺസ് വിജയലക്ഷ്യം ഡേവിഡ് മില്ലറുടെയും ഡ്യൂസന്റെയും മികവിൽ 19.1 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ റൺചേസിങായിരുന്നത്. മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ് ലഭിക്കുമായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ പരാജയപ്പെട്ട ശേഷം തുടർച്ചയായ 12 വിജയങ്ങളാണ് ടി20 ക്രിക്കറ്റിൽ ടീം ഇന്ത്യ നേടിയിരുന്നത്. സ്വന്തം നാട്ടിൽ കൂടുതൽ ടി20 വിജയമെന്ന (41) ന്യൂസിലാൻഡിന്റെ റെക്കോർഡിനൊപ്പം എത്താനും വിജയം ടീം ഇന്ത്യക്ക് അവസരം നൽകുമായിരുന്നു. അഞ്ചു ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

India scored 148 in the second match of the series against South Africa

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News