തകർച്ചയിൽ രക്ഷകനായി സൂര്യ; യുഎസ്എക്കെതിരെ ഭേദപ്പെട്ട സ്കോറുയർത്തി ഇന്ത്യ
മുംബൈ : ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് സ്കോർ ചെയ്തത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ ഈ സ്കോറിലെത്തിയത്. യുഎസ്എക്കായി വാൻ ഷാൽവിക്ക് നാല് വിക്കറ്റുകളും ഹർമീത് സിങ് രണ്ട് വിക്കറ്റുകളുമായി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തകർച്ച നേരിട്ടു. ആറ് ഓവറിനുള്ളിൽ 46 റൺസ് കൂട്ടിച്ചേർക്കവേ നാല് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിൽ അലി ഖാന്റെ പന്തിൽ അഭിഷേക് ശർമയും (0). ആറാം ഓവറിൽ ഇഷാൻ കിഷൻ (20), തിലക് വർമ്മ (25), ശിവം ദുബെ (0) എന്നിവരാണ് പുറത്തായത്. വാൻ ഷാൽവിക്കിന്റെ ഒരു ഓവറിലാണ് മൂന്ന് വിക്കറ്റുകൾ വീണത്. ക്യാപ്റ്റൻ സൂര്യകുമാർ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. 12ാം ഓവറിൽ മിലിന്ദിന്റെ കയ്യിലെത്തിച്ച് മൊഹ്‌സിൻ റിങ്കു സിങ്ങിനെയും തൊട്ടടുത്ത ഓവറിൽ ഹർമീത്, ഹർദിക് പാണ്ട്യയേയും പുറത്താക്കിയതോടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലായി ഇന്ത്യ. തുടർന്ന് അക്‌സർ പട്ടേലുമൊത്ത് ബാറ്റ് ചെയ്ത സൂര്യകുമാർ 16ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 റൺസ് കടത്തി. പിന്നാലെ അക്‌സർ പട്ടേലിനെ നഷ്ടമായെങ്കിലും 18ാം ഓവറിൽ ബൗണ്ടറി കടത്തി തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി. അവസാന ഓവറിൽ 20 റൺസാണ് സൂര്യയുടെ ബാറ്റിൽ നിന്ന് പിറന്നത്.