'സിറാജും ഷമിയും ക്വാളിറ്റി ബൗളേഴ്‌സ്, റണ്ണെടുക്കാൻ ഒരവസരവും തന്നില്ല'; പ്രതികരിച്ച് ന്യൂസിലൻഡ് നായകൻ

ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു

Update: 2023-01-22 09:38 GMT
Advertising

ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് ന്യൂസിലൻഡ് നായകൻ ടോം ലാതം. ഇന്ത്യൻ പേസർമാരെ പുകഴ്ത്തിയാണ് താരം സംസാരിച്ചത്.

'മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും കഴിവുള്ള ബൗളേഴ്‌സാണ്. ലൈനിലും ലെംഗ്ത്തിലും കണിശത പുലർത്തുന്നവർ. റണ്ണെടുക്കാനുള്ള ഒരവസരവും അവർ ഞങ്ങൾക്ക് തന്നില്ല' ടോം ലാതം പറഞ്ഞു. ഭാഗ്യവശാൽ അതവരുടെ ദിനമായിരുന്നും ഞങ്ങൾ സമ്മർദ്ദം അതിജീവിക്കാനോ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാനോ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡിനെതിരെയുള്ള രണ്ട് ഏകദിനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. റായ്പൂരിൽ വിജയിച്ചതോടെ പരമ്പരയും സ്വന്തമാക്കി. ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 20.1 ഓവറിൽ 111 റൺസാണ് ടീം നേടിയത്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറിയും ശുഭ്മാൻ ഗിൽ 40 റൺസും അടിച്ചുകൂട്ടി. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള പരമ്പര വിജയങ്ങൾക്ക് ശേഷം മറ്റൊരു വിജയഗാഥ കൂടി ടീം ഇന്ത്യ നേടി. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലും ടീം ജയിച്ചിരുന്നു. ഇന്ത്യൻ നിരയിൽ 50 പന്തിൽ 51 റൺസ് നേടിയ ഹിറ്റ്മാന്റെ വിക്കറ്റാണ് ആദ്യം വീണത്. ഹെൻറി ഷിപ്ലേ നായകനെ എൽ.ബി.ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. ശേഷമിറങ്ങിയ വിരാട് കോഹ്ലി 11 റൺസ് നേടി പുറത്തായി. മിച്ചൽ സാൻറ്നറുടെ പന്തിൽ ടോം ലാതം സ്റ്റംപ് ചെയ്യുകയായിരുന്നു. നാലാമതിറങ്ങിയ ഇഷാൻ കിഷൻ 8 റൺസ് നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം നൂറുവട്ടം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യ, വാഷിംഗ്ഡൺ സുന്ദർ, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവർ സന്ദർശകർക്ക് ഒരവസരവും നൽകിയില്ല. കിവിപ്പടയിലെ മൂന്നു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ് സ്‌കോററർ.

ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു.മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്‌സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ്.ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത ഏകദിനം ജനുവരി 24ന് ഇന്ദോറിൽ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

New Zealand captain Tom Latham praised the Indian pacers Siraj And Shami

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News