ഇന്ത്യക്ക് തിരിച്ചടി ഓപ്പണർ പ്രതിക റാവലിന് പരിക്ക്; പകരം ഷെഫാലി വർമ
മുംബൈ : ബംഗ്ലാദേശിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ് പുറത്തായാ ഇന്ത്യൻ ഓപ്പണർ പ്രതിക റാവലിന് ബാക്കിയുള്ള ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും. പ്രതികക്ക് പകരം ഷെഫാലി വർമയെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപെടുത്തിയതായി ഐസിസിയും ബിസിസിഐയും വ്യക്തമാക്കി.
നവി മുംബൈയിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ റാവലിന്റെ കണങ്കാലിൽ പരിക്കേറ്റതിനെ തുടർന്ന് ഫീൽഡിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. 21ാം ഓവറിൽ റോപ്പിന് സമീപം ഫീൽഡ് ചെയ്തിരുന്ന പ്രതിക ഒരു ബൗണ്ടറി തടയാൻ ശ്രമിക്കവെയാണ് പരിക്ക് പറ്റിയത്. തുടർന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയപ്പോൾ പ്രതികക്ക് പകരം അമൻജോത് കൗറാണ് ഓപ്പണറായി ഇറങ്ങിയത്.
2025 വനിതാ ലോകകപ്പിലെ 308 റൺസുമായി റൺ നേട്ടത്തിൽ രണ്ടാമതാണ് പ്രതിക. മുന്നിൽ സഹ താരമായ സ്‌മൃതി മാധാന മാത്രം. ഇന്ത്യക്കായി നിർണായക ഇന്നിങ്‌സുകൾ നൽകിയ പ്രതിക ന്യുസിലന്ഡിനെതിരെ ഒരു സെഞ്ച്വറിയും നേടിയിരുന്നു. ലോകകപ്പ് മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച പ്രതികയുടെ അഭാവം ഇന്ത്യൻ ടീമിനെ സാരമായി ബാധിക്കും.
ട്വന്റി 20 സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഷെഫാലി വർമ ഒരു വർഷത്തിന് ശേഷമാണ് ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. എന്നിരുന്നാലും, ഈ വർഷം തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതോടെ ഇന്ത്യൻ ജേഴ്‌സിയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി ഷെഫാലി മാറി. അതിനുശേഷം, ഓസ്ട്രേലിയയിൽ ഏകദിന പരമ്പര കളിച്ച ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു.
ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30ന് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെയാണ്