'ലൈഫ് ഈസ് ലൈക് എ ബോള്‍'; ശ്രദ്ധേയമായി 'രിഹ്‍ല ദ ജേര്‍ണി'
ലോകകപ്പിനെ വരവേറ്റ് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് നിർമ്മിച്ച ഷോര്‍ട്ട് ഫിലിം 'രിഹ്‌ല: ദ ജേർണി' ശ്രദ്ധ നേടുന്നു
ലോകകപ്പിനെ വരവേറ്റ് ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് നിർമ്മിച്ച ഷോര്‍ട്ട് ഫിലിം 'രിഹ്‌ല: ദ ജേർണി' ശ്രദ്ധ നേടുന്നു. ഫ്രീസ്റ്റൈൽ വൈദഗ്ധ്യത്തിലൂടെ ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ പേരുകേട്ട ഹാദിയ ഹകീം എന്ന 20 കാരിയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വാഴക്കാട് സ്വദേശികളായ അബ്ദുൽ ഹന്നാനും മർവാ സലാഹും ചേർന്നാണ് 2 മിനുട്ടോളം ദൈർഘ്യമുള്ള ഷോര്‍ട്ട് ഫിലിം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന കാലങ്ങളിൽ പുതിയ വഴികള്‍ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയ മലബാറിലെ പ്രവാസ ജനതയുടെ ത്യാഗങ്ങളേയും സ്വപ്നങ്ങളേയുമൊക്കെ വരച്ചു കാട്ടുന്നതാണ് ഷോര്‍ട്ട് ഫിലിം.
മുക്കം ചേന്ദമംഗല്ലൂർ സ്വദേശികളായ അബ്ദുൽ ഹക്കീമിന്റേയും ആബിദയുടേയും മകളായ ഹാദിയ ഖത്തറിലാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഖത്തറിൽ പഠിക്കുമ്പോൾ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. നാട്ടിലേക്ക് മാറിയതോടെ ഫുട്ബോളും കൂടെകൂടി. ഇൻസ്റ്റാഗ്രാമിൽ തൻ്റെ ഫ്രീസ്റ്റൈലിംഗ് വീഡിയോകൾ കൊണ്ട് കാൽപന്ത് പ്രേമികൾക്കിടയിൽ സുപരിചിതയാണ് ഹാദിയ. ലോകകപ്പിന്‍റെ ഭാഗമായി ഈ വർഷം ആദ്യം ദോഹയിൽ നടന്ന ഇൻഫ്ലുവൻസർ കപ്പിൽ പങ്കെടുക്കാൻ ഹാദിയയെ ഫിഫ ക്ഷണിച്ചിരുന്നു.ഷോർട്ട് ഫിലിമിൻ്റെ അണിയറ പ്രവർത്തകരിൽ മിക്കവരും ഗള്‍ഫ് നാടുകളില്‍ ജനിച്ച് വളർന്നവരാണ്.
ഹാദിയ ഹക്കീമിന് പുറമേ ഹിഷാം ഹക്കീം, അമാന്‍ ഹക്കീം, സൽവ സലാഹ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. ഹാതിം യാസിറും ആഫിയയുമാണ് ഛായാഗ്രഹണം. എഡിറ്റിംഗ് - അബ്ദുൽ ഹന്നാൻ, വി.എഫ്.എക്സ് - മർവ സലാഹ്, തിരക്കഥ സഹായി - റബീഹ അബ്ദുൽ റഹീം, ശബ്ദ വിവരണം - സാറ അൽബശീർ, നിശ്ചല ഛായാഗ്രഹണം - തൗഫീഖ്. കെ, നിർമാണ സഹായം -സുഹൈൽ എം.എം, ഫഹീം സലാഹ്, ഫിനു ഫവാസ്.