12 മത്സരങ്ങളിൽ ആറിലും ജയം; നേർക്കുനേർ കണക്കിൽ അർജന്റീന തന്നെ മുന്നിൽ

യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്

Update: 2022-12-18 04:36 GMT
Advertising

കലാശപ്പോരിന് മണിക്കൂറുകൾ ബാക്കി നിൽക്കെ പഴയ കണക്കുകളെടുത്താൽ അർജന്റീന ഒരു പടി മുന്നിൽ തന്നെ. യൂറോപ്യൻ ശക്തികൾക്കെതിരെ 12 തവണയാണ് ലാറ്റിനമേരിക്കൻ സംഘം ബൂട്ടുകെട്ടിയത്. ഇതിൽ 6 തവണയും വിജയം അർജന്റീനയ്ക്കൊപ്പമായിരുന്നു.

1930 ൽ ലോകകപ്പ് വേദിയിലെ ആദ്യ കണ്ടുമുട്ടൽ

1930 ലെ ലോകകപ്പില്‍ എൺപത്തിയൊന്നാം മിനുട്ടിൽ മോൺഡി നേടിയ ഫ്രീകിക്ക് ഗോളിലാണ് അർജന്റീന ജയിച്ചുകയറിയത്. 1965ൽ പിന്നീട് കണ്ടപ്പോൾ സമനില. 1971ൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ആദ്യമായി അർജന്റീനയെ തോൽപ്പിച്ചു. അതേ വർഷം തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രാൻസിനോട് പകരം വീട്ടി. 1974 ലും വിജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. 1977 ലെ സമനിലയ്ക്ക് ശേഷം ഇരുടീമുകളും പിന്നീട് കണ്ടത് തൊട്ടടുത്ത ലോകകപ്പിലാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീന ഫ്രഞ്ച് പടയെ മുട്ടുകുത്തിച്ചു.

 എൺപത്തിയാറിൽ ഫ്രാൻസിനായിരുന്നു ജയം. എതിരില്ലാത്ത രണ്ട് ഗോളിന് അന്ന് അർജന്റീന വീണു. പിന്നീട് 20 വർഷങ്ങൾക്ക് ശേഷം 2007 ലും 2008ലും ഇരുവരും ഏറ്റുമുട്ടി. രണ്ട് തവണയും ആൽബിസെലസ്റ്റകൾ ജയിച്ചു. 2008 ലെ വിജയത്തിന് പകിട്ടേകിയത് ലയണൽ മെസ്സിയുടെ ഗോളായിരുന്നു.


കഴിഞ്ഞ ലോകകപ്പിലെ പ്രീക്വാർട്ടർ വേദിയിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. പതിമൂന്നാം മിനിട്ടിൽ ഗ്രീസ്മാന്റെ പെനാൽറ്റി ഗോളിൽ ഫ്രാൻസ് മുന്നിലെത്തി. എയ്ഞ്ചൽ ദി മരിയയുടെ ലോങ് റെയ്ഞ്ചറും മെർകാഡോയുടെ ഗോളും അർജന്റീനയ്ക്ക് ലീഡ് നൽകി. ബെഞ്ചമിൻ പവാർഡ് ഫ്രാൻസിനെ ഒപ്പമെത്തിച്ചു. കിലിയൻ എംബാപ്പെ നാല് മിനുട്ടിനിടെ രണ്ട് തവണ വലകുലുക്കിയതോടെ അർജന്റീനയുടെ പ്രതീക്ഷകൾ അസ്തമിച്ചു.

അധികസമയത്ത് സെർജിയോ അഗ്യേറോ ഒരു ഗോൾ മടക്കിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഫ്രാൻസ് ജയിച്ചു. ഈ തോൽവിയുടെ കണക്കുതീർക്കാൻ കൂടിയാകും അർജന്റീനയിന്നിറങ്ങുന്നത്. എങ്കിലത് ഫുട്‌ബോൾ ലേകത്തിന് എക്കാലവും ഓർതിരിക്കാനുള്ള മധുരപ്രതികാരം കൂടിയാകും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News