'ഇനി സ്റ്റേഡിയം അന്തരീക്ഷത്തിൽ ലോകകപ്പ് കാണാം'; കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഫാൻ പാർക്കുകൾ വരുന്നു

ആദ്യഘട്ടത്തിൽ കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഔദ്യോഗിക ഫാൻ പാർക്കുകൾ സജ്ജീകരിക്കുക.

Update: 2026-07-02 17:06 GMT
Editor : Sharafudheen TK | By : Sports Desk

കൊച്ചി:  ലോകകപ്പ്  ആവേശപ്പോരാട്ടങ്ങൾ സ്റ്റേഡിയം അന്തരീക്ഷത്തിൽ തത്സമയം കാണാൻ കേരളത്തിൽ വമ്പൻ ഫാൻ പാർക്കുകൾ ഒരുങ്ങുന്നു. കേരളത്തിലെയും മാഹിയിലെയും ഔദ്യോഗിക പബ്ലിക് വ്യൂയിങ് അവകാശങ്ങൾ സ്വന്തമാക്കിയ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ മേത്തർ ഈഗിൾസ് എഫ്.സി കേരളയാണ് ഫുട്‌ബോൾ ആരാധകർക്കായി 'ഒഫീഷ്യൽ യുണൈറ്റ് 8 സ്‌പോർട്‌സ്' ഫിഫ ലോകകപ്പ് ഫാൻ പാർക്കുകൾ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ കൊച്ചി,കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഔദ്യോഗിക ഫാൻ പാർക്കുകൾ സജ്ജീകരിക്കുക. ലോകകപ്പിലെ സെമി ഫൈനലുകൾ, തേർഡ് പ്ലേസ് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങളാണ് ഇവിടെ കൂറ്റൻ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുക. 

Advertising
Advertising

പ്രധാന വേദികളും പ്രത്യേകതകളും: കൊച്ചി (കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്റർ): 3500 സീറ്റുകൾ. പബ്ലിക് വ്യൂയിങ്ങിനായി ഇന്ത്യയിൽ ഒരുക്കുന്ന ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീൻ ഇവിടെയായിരിക്കും. കോഴിക്കോട് (കാലിക്കറ്റ് ട്രേഡ് സെന്റർ): 5000 സീറ്റുകൾ. മലബാറിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീൻ ഇവിടെ സ്ഥാപിക്കും. തിരുവനന്തപുരം (ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം): 2500 സീറ്റുകൾ. 

'ഇന്ത്യയിലെ ഏറ്റവും മികച്ച ലോകകപ്പ് പൊതുപ്രദർശന അനുഭവം ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഈഗിൾസ് എഫ്.സി ചെയർമാൻ ഷാഫി മേത്തർ പറഞ്ഞു. മലപ്പുറത്തെ 7 വേദികൾ ഉൾപ്പെടെ സംസ്ഥാനത്തെ മറ്റ് 11 ജില്ലകളിലായി 17 വേദികളുടെ അനുമതിക്കായി ഫിഫയ്ക്കും ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സീ ടിവിക്കും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത ദിവസങ്ങളിൽ തന്നെ ഇതിൽ തീരുമാനമാകുമെന്നും സംഘാടകർ അറിയിച്ചു. മത്സര സംപ്രേഷണത്തിനപ്പുറം പ്രീമിയം സൗണ്ട് സിസ്റ്റം, വിനോദ പരിപാടികൾ, ഫുഡ് കോർട്ടുകൾ എന്നിവയടക്കം വലിയൊരു ഫുട്‌ബോൾ കാർണിവലാണ് ഫാൻ പാർക്കുകളിൽ ഒരുങ്ങുന്നത്. ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റുകൾ 'ടിക്കറ്റ് ജീനി' (TicketGenie) ആപ്പ് വഴി ലഭ്യമാകും.

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News