ഒരു ഗോൾ പോലും വഴങ്ങാതെ വല കാത്തത് 519 മിനിറ്റ്; 36 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡ് തകർത്ത് ഉനായ് സിമോൺ

1990 ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ വാൾട്ടർ സെംഗ സ്ഥാപിച്ചിരുന്ന 517 മിനിറ്റിന്റെ റെക്കോർഡാണ് സിമോൺ മറികടന്നത്

Update: 2026-07-04 12:11 GMT

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ക്ലീൻ ഷീറ്റ് സ്വന്തം പേരിൽ കുറിച്ച് സ്‌പെയിൻ ഗോൾകീപ്പർ ഉനായ് സിമോൺ. 2026 ലോകകപ്പിൽ തുടർച്ചയായി 519 മിനിറ്റ് ഒരു ഗോൾ പോലും വഴങ്ങാതെയാണ് 28-കാരനായ സിമോൺ പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. ഇതോടെ 1990 ലോകകപ്പിൽ ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ വാൾട്ടർ സെംഗ സ്ഥാപിച്ചിരുന്ന 517 മിനിറ്റിന്റെ റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ഓസ്ട്രിയയെ 3-0ന് തോൽപ്പിച്ച മത്സരത്തിനിടെയാണ് സിമോൺ ഈ ചരിത്രനേട്ടത്തിലെത്തിയത്.

2026 ഫിഫ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത ടീമുകളായി സ്‌പെയിനും മെക്‌സിക്കോയും തുടരുകയാണ്. സിമോൺ കളിച്ച എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നിലനിർത്തിയതോടെ ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധനിരയുള്ള ടീമുകളിലൊന്നാണ് സ്‌പെയിൻ

Advertising
Advertising

ഈ റെക്കോർഡ് സ്പാനിഷ് ദേശീയ ടീമിന്റെ മികച്ച അപരാജിത കുതിപ്പിനിടെയാണ് വന്നത്. നിലവിൽ സ്‌പെയിൻ തുടർച്ചയായ 35 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ്. ഈ കാലയളവിൽ അവരുടെ ഏക തിരിച്ചടി 2025 യുവേഫ നേഷൻസ് ലീഗ് ഫൈനലിലായിരുന്നു. പോർച്ചുഗലിനെതിരെ നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ച ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്‌പെയിൻ പരാജയപ്പെട്ടത്.

''അവനെക്കുറിച്ച് എനിക്ക് അതിയായ അഭിമാനമുണ്ട്. അവൻ എന്റെ കുടുംബത്തിലെ ഒരംഗമാണെന്ന തോന്നലാണ് എനിക്ക്. അവന്റെ നേട്ടത്തിൽ ഞാൻ അതീവ സന്തോഷവാനാണ്''- സിമോണിന്റെ നേട്ടത്തെ പ്രശംസിച്ച് സ്‌പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫുവെന്റെ പറഞ്ഞു.

ജോവാൻ ഗാർസിയയും ഡേവിഡ് റായയും ക്ലബ് ഫുട്‌ബോളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും, ദേശീയ ടീമിൽ ഡി ലാ ഫുവെന്റെയുടെ ഒന്നാം നമ്പർ ഗോൾകീപ്പറെന്ന സ്ഥാനം സിമോൺ തന്റെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഉറപ്പിച്ചു.

അത്‌ലറ്റിക് ക്ലബിനായി കഴിഞ്ഞ സീസണിൽ 37 മത്സരങ്ങളിൽ നിന്ന് ആറ് ക്ലീൻ ഷീറ്റുകൾ നേടിയ സിമോൺ, അതേ ആത്മവിശ്വാസം ലോകകപ്പിലും ആവർത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ സ്‌പെയിന്റെ വിജയയാത്രയിൽ ഏറ്റവും നിർണായക താരങ്ങളിലൊരാളായി സിമോൺ മാറിക്കഴിഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - മുഹമ്മദ് യാസീൻ

contributor

Similar News