ക്വാർട്ടറിൽ അർജന്റീന നേരിടേണ്ടത് മിന്നും ഫോമിലുള്ള നെതർലൻഡ്‌സിനെ

പ്രീക്വാർട്ടറിൽ ആസ്‌ത്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും എത്തുന്നതെങ്കിൽ യു.എസ്സിനെ 3-1 ന് തോൽപ്പിച്ചാണ് നെതർലൻഡ്‌സ് വരുന്നത്

Update: 2022-12-04 01:55 GMT
Advertising

ദോഹ: ഖത്തർ ലോകകപ്പിൽ ആസ്‌ത്രേലിയയെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലെത്തിയ അർജന്റീനക്ക് നേരിടേണ്ടത് മിന്നും ഫോമിലുള്ള നെതർലൻഡ്‌സിനെ. പ്രീക്വാർട്ടറിൽ ആസ്‌ത്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും എത്തുന്നതെങ്കിൽ യു.എസ്സിനെ 3-1 ന് തോൽപ്പിച്ചാണ് നെതർലൻഡ്‌സ് വരുന്നത്.

സന്ദേഹം വേണ്ട സന്തോഷത്തോടെ കാണാമെന്ന സന്ദേശമാണ് ആരാധകാർക്ക് കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ അർജന്റീന നൽകിയത്. പ്രതിരോധിച്ച് പിടിക്കാൻ വന്ന സോക്കറൂസിനെ ലയണൽ മെസിയുടെയും ലയണൽ സ്‌കലോണിയുടെയും അർജന്റീന.. കെട്ടുകെട്ടിക്കുകയായിരുന്നു. മൈതാന മധ്യത്തിൽ അർജന്റൈൻ കളിയൊഴുക്കിനെ തടയുകയെന്നതായിരുന്നു ആസ്‌ത്രേലിയൻ തന്ത്രം. അത് പൊളിഞ്ഞത് മുപ്പത്തിയഞ്ചാം മിനിട്ടിൽ. മെസ്സിയിൽ നിന്ന് തുടങ്ങി മെസ്സിയിൽ അവസാനിച്ച ഗോൾ.. ആ ഇടംകാൽ സ്പർശം വീണ്ടും തെളിയുകയായിരുന്നു.

രണ്ടാം പകുതിയിൽ രണ്ടാം ഗോൾ എത്തി. ആസ്‌ത്രേലിയൻ പ്രതിരോധത്തിന്റെയും ഗോളിയുടെയും ആനമണ്ടത്തരത്തിൽ വലയിൽ കയറി. പന്ത് പിടിച്ചെടുത്ത അൽവാരസ് ഗോൾകീപ്പറെ കീഴടക്കി. അതേസമയം, ആത്മവിശ്വാസം ഇരട്ടിച്ച ആൽബിസെലസ്റ്റകളുടെ വലയിൽ അപ്രതീക്ഷിതമായി എതിരാളിയുടെ ഗോളെത്തി. ഗുഡ്വിന്റെ ഷോട്ട് എൻസോയുടെ ശരീരത്തിൽ തട്ടി ഗതിമാറി വലയിൽ കയറുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ആസ്‌ത്രേലിയ നീലപ്പടയുടെ നെഞ്ചിടിപ്പേറ്റി. തിരിച്ചടിക്കായി സോക്കറൂസിന്റെ നിരവധി ശ്രമങ്ങൾ നടന്നു. ഭാഗ്യവും പാറപോലെ ഉറച്ച അർജന്റൈൻ പ്രതിരോധവും വലകാത്ത മാർട്ടിനസും അതിനെല്ലാം തടയിട്ടു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങി. അവസാന എട്ടിൽ അർജന്റീന ഇടമുറപ്പിച്ചു. ഇനി മുന്നിലുള്ളത് മൂന്ന് മത്സരം. അതിനപ്പുറമുണ്ട് മോഹിപ്പിക്കുന്ന ആ കനകകിരീടം.

അതേസമയം, കരിയറിൽ ആയിരം മത്സരം പൂർത്തിയാക്കിയ ലയണൽ മെസി നിരവധി അതുല്യ റെക്കോർഡുകൾ കൂടി സ്വന്തമാക്കിയാണ് കളംവിട്ടത്. നോക്കൗട്ട് റൗണ്ടിൽ മെസിയുടെ ആദ്യ ഗോൾ കൂടിയാണ് ആസ്‌ത്രേലിയക്കെതിരെ നേടിയത്. ഓസീസ് പ്രതിരോധ നിരയെ കബളിപ്പിച്ച് നേടിയ മനോഹര ഗോൾ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടില് മെസി നേടുന്ന ആദ്യ ഗോളായിരുന്നു. ഒപ്പം 94ാം ഗോളോടെ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ സാക്ഷാൽ മറഡോണയെ പിന്തള്ളി രണ്ടാമതെത്തി. മുന്നിലിനി ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ട മാത്രമാണുള്ളത്. ഗംഭീര പ്രകടനത്തിലൂടെ പ്രീക്വാർട്ടറിലെ മാന് ഓഫ് ദ മാച്ചായപ്പോൾ അവിടെയും റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മാന് ഓഫ് ദ മാച്ച് ബഹുമതി സ്വന്തമാക്കുന്ന താരമായാണ് മാറിയത്. ഇങ്ങനെ ലോക ഫുട്‌ബോളിൽ തുല്യതയില്ലാത്ത ഒട്ടനവധി ബഹുമതികൾ സ്വന്തമാക്കിയ മെസിയുടെ കരിയറിലെ അവിസ്മരണീയമായ ഏടാണ് ആസ്‌ത്രേലിക്കെതിരായ പ്രീക്വാർട്ടർ മത്സരം.


Full View

In the World Cup quarter-finals, Argentina will face the in-form Netherlands.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News