ബാളൻ ഡി ഓർ: എട്ടാമതും മെസി, ചരിത്രം
മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി ഹാളണ്ടും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർജൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി
പാരിസ്: ലോകത്തെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാളൻ ഡി ഓർ പുരസ്കാരം എട്ടാം തവണയും അർജൻ്റീന ഇതിഹാസ താരം ലയണൽ മെസിക്ക്. അമേരിക്കയിലെ ഇൻ്റർ മയാമി താരമായ മെസി, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് റെക്കോർഡ് നേട്ടത്തിൽ എത്തുന്നത്. ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാളൻ ഡി ഓർ ഫെമിനിൻ നേടിയത്.
മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി ഹാളണ്ടും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള മികച്ച താരം ജൂഡ് ബെല്ലിങ്ങാം ആണ്. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.
2022 ലോകകപ്പിൽ അർജൻ്റീനയെ കിരീട നേട്ടത്തിൽ എത്തിച്ച മികവാണ് മെസിയെ ചരിത്രം കുറിച്ച എട്ടാം ബാളൻ ഡി ഓർ ലബ്ധിയിൽ എത്തിച്ചത്. ഖത്തറിൽ നടന്ന ടൂർണമെൻ്റിൽ മികച്ച കളിക്കാരനുള്ള സ്വർണ പന്തും മെസി നേടിയിരുന്നു. ഫൈനലിലെ രണ്ടു ഗോളുകളടക്കം ഏഴ്ഗോളുമായി അർജൻ്റീനയെ മുന്നിൽ നിന്ന് നയിച്ച മെസി മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്ന് കിരീട നേട്ടങ്ങളിൽ 56 ഗോളുമായി മിന്നും പ്രകടനം കാഴ്ച വെച്ച ഹാളണ്ട് മെസിക്ക് വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെട്ടെങ്കിലും ലോകകപ്പ് നേട്ടം ഇതിഹാസ താരത്തിന് കരുത്തായി.