മെസി മറഡോണയേക്കാൾ മഹോന്നതൻ: അർജൻറീനൻ കോച്ച് സ്‌കലോണി

ലോകകപ്പ് വിജയത്തെ തുടർന്ന് വിവാദ ആഹ്ലാദ പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ സ്‌കലോണി ന്യായീകരിച്ചു

Update: 2023-01-18 03:47 GMT
Advertising

അർജൻറീനൻ സൂപ്പർ താരം ലയണൽ മെസി ഡീഗോ മറഡോണയെ മറികടന്ന് എക്കാലത്തെയും മികച്ച കളിക്കാരനായി മാറിയെന്ന് രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്ത കോച്ച് ലയണൽ സ്‌കലോണി.

'ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ ഞാൻ ലിയോയെ തിരഞ്ഞെടുക്കും, അവനുമായി എനിക്ക് സവിശേഷ ബന്ധമുണ്ട്. മറഡോണ മികച്ചവനാണെങ്കിലും മെസി എക്കാലത്തെയും മികച്ചവനാണ്' സ്‌കലോണി ചൊവ്വാഴ്ച സ്പാനിഷ് റേഡിയോ സ്റ്റേഷനായ 'കോപി'നോട് പറഞ്ഞു.

അർജന്റീന ആരാധകർ മെസ്സിയെക്കാൾ മറഡോണയെ ഇഷ്ടപ്പെടുന്നവരാണ്. 1986ൽ മറഡോണ ലോകകപ്പ് നേടിക്കൊടുത്ത് അവരെ എറെ പ്രചോദിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഖത്തറിൽ വെച്ച് തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഉയർത്തിയ മെസി ഈ മനോഭാവം മാറ്റിയെഴുതുകയാണെന്നാണ് പലരും വിലയിരുത്തുന്നത്. ഇതേ അഭിപ്രായമാണ് സ്‌കലോണിയും പങ്കുവെച്ചിരിക്കുന്നത്.

2018 ൽ അർജന്റീനയുടെ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മെസ്സിയോട് സംസാരിക്കുന്നതിന് താൻ മുൻഗണന നൽകിയിരുന്നുവെന്നും, റഷ്യയിൽ നടന്ന ലോകകപ്പിലെ പരാജയത്തെത്തുടർന്ന് മെസി അന്ന് അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് മാറിനിൽക്കുകയായിരുന്നുവെന്നും സ്‌കലോനി പറഞ്ഞു.

'ഞാൻ ആദ്യം ചെയ്തത് മെസ്സിയുമായി ഒരു വീഡിയോ കോൾ ചെയ്യുകയാണ്. അപ്പോൾ താൻ ബഹുമാനിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു, ഞങ്ങൾ അവനോട് പറഞ്ഞു;തിരികെ വരൂ. ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കും. എട്ട് മാസത്തിന് ശേഷം അദ്ദേഹം വന്നതോടെ അവിശ്വസനീയമായ ഒരു ഗ്രൂപ്പായി ടീം മാറി' സ്‌കലോനി വ്യക്തമാക്കി.

'മെസ്സിയെ പരിശീലിപ്പിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾക്ക് ഒരു സാങ്കേതിക തലത്തിൽ അദ്ദേഹത്തെ തിരുത്താനുണ്ടാകില്ല. പക്ഷേ ചിലപ്പോൾ അദ്ദേഹത്തോട് പ്രത്യേക രീതിയിൽ ആക്രമിച്ച് കളിക്കാൻ നിർദ്ദേശിക്കാനാകും. എങ്കിലും ഏത് ഘട്ടത്തിലും അവനാണ് ഒന്നാമൻ' സ്‌കലോണി ചൂണ്ടിക്കാട്ടി.

അർജൻറീനയുടെ ലോകകപ്പ് വിജയത്തെ തുടർന്ന് വിവാദ ആഹ്ലാദ പ്രകടനം നടത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ അദ്ദേഹം സംരക്ഷിച്ചു സംസാരിച്ചു. 'സന്തുഷ്ടിയില്ലാത്ത ചില മനോഭാവങ്ങളുണ്ട്, പക്ഷേ അവൻ ഒരു മികച്ച വ്യക്തിയാണ്. ഒരു കുട്ടിയെപ്പോലെയാണ്. അവിശ്വസനീയനാണ്, അദ്ദേഹത്തിന്റെ വ്യക്തിത്വം സംഘത്തിന് വളരെയധികം ഉണർവ് നൽകിയിട്ടുണ്ട്'സ്‌കലോനി പറഞ്ഞു.

Messi is greater than Maradona: Argentinian coach Scaloni

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News