വെനസ്വേലയുടെ ടാക്കിളിലും കുലുങ്ങാതെ മെസി; ബ്രസീലിനെതിരെ കളത്തിലിറങ്ങും, സ്ഥിരീകരിച്ച് സ്കലോണി

വെനസ്വേലക്കെതിരായ മത്സരത്തിന്‍റെ മുപ്പത്തിരണ്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം തടയാനായി വെനസ്വേലന്‍ താരം അഡ്രിയാന്‍ മാര്‍ട്ടിനസാണ് പരുക്കന്‍ ടാക്കിളുമായി വന്നത്

Update: 2021-09-05 11:00 GMT
Editor : Roshin | By : Web Desk

വെനസ്വേലക്കെതിരായ മത്സരത്തില്‍ ടാക്കിളിന് വിധേയമായെങ്കിലും സൂപ്പര്‍ താരം മെസി ബ്രസീലിന് എതിരെ കളിക്കാനിറങ്ങുമെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ സ്‌കലോനി. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12:30നാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീല്‍-അര്‍ജന്‍റീന മത്സരം.

വെനസ്വേലക്കെതിരായ മത്സരത്തിന്‍റെ മുപ്പത്തിരണ്ടാം മിനിറ്റില്‍ മെസിയുടെ മുന്നേറ്റം തടയാനായി വെനസ്വേലന്‍ താരം അഡ്രിയാന്‍ മാര്‍ട്ടിനസാണ് പരുക്കന്‍ ടാക്കിളുമായി വന്നത്. ഇതോടെ മാര്‍ട്ടിനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

ലിയോക്ക് പ്രശ്‌നമില്ല. അതൊരു പേടിയായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ട് മെസി സുഖം പ്രാപിച്ചിരിക്കുന്നു. ബ്രസീല്‍ എപ്പോഴും പ്രധാനപ്പെട്ട എതിരാളിയാണ്. ലൈനപ്പിനെക്കുറിച്ച് എനിക്ക് വ്യക്തതയുണ്ട്. എന്നാല്‍ വെനസ്വേലക്കെതിരെ കളിച്ച താരങ്ങളെയെല്ലാം വച്ചുള്ള പരിശീലന സെഷന്‍ ഇതുവരെ സാധിച്ചിട്ടില്ല. ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം എന്നും അര്‍ജന്‍റീനിയന്‍ പരിശീലകന്‍ വ്യക്തമാക്കി.

വെനസ്വേലക്കെതിരെ 1-3നാണ് അര്‍ജന്‍റീന ജയിച്ചത്. ലൗതാരോ മാര്‍ട്ടിനസ്, ജോവാക്വിന്‍ കോറിയ, എയ്ഞ്ചല്‍ കോറിയ എന്നീ താരങ്ങളാണ് അര്‍ജന്‍റീനക്കായി ഗോള്‍ വല കുലുക്കിയത്. ചിലിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചാണ് ബ്രസീല്‍ വരുന്നത്. എവര്‍ട്ടന്‍ റിബീരോയാണ് ബ്രസീലിനായി വിജയ ഗോള്‍ നേടിയത്.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News