രാജ്യത്തിനായി ഗോളടി തുടർന്ന് ഹാളണ്ട്; സ്വീഡനെ തകർത്ത് നോർവെ
നോർവെക്കായി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്
സോൽന: യുഫേഫ നേഷൻസ് ലീഗിൽ സൂപ്പർതാരം എർലിങ് ഹാളണ്ടിന്റെ മികവിൽ സ്വീഡനെയും തകർത്ത് നോർവെ. ഇരട്ടഗോളുകളുമായ ഹാളണ്ട് തിളങ്ങിയപ്പോൾ നോർവെ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇത് തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഹാളണ്ട് ഗോൾ നേടുന്നത്. ഈ കാലയളവിൽ 11 ഗോളുകൾ ആണ് രാജ്യത്തിനായി ഹാളണ്ട് നേടിയത്.
നോർവെക്കായി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്. മത്സരത്തിൽ സ്വീഡനായിരുന്നു പന്ത് കൈവശം വെച്ചതെങ്കിൽ ഗോൾ അവസരങ്ങൾ കൂടുതൽ തുറന്നത് നോർവെ ആയിരുന്നു. മത്സരത്തിന്റെ 20ാം മിനിറ്റിൽ എമിൽ ക്രാഫ്ത് മോർട്ടൻ ത്രോസ്ബിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹാളണ്ട് നോർവെയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 69ാം മിനിറ്റിൽ അലക്സാണ്ടർ സോർലോത്തിന്റെ ഹെഡർ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും ഹാളണ്ട് നേടി.
പകരക്കാരനായി ഇറങ്ങിയ ആന്തണി എലാഗ്‌നയാണ് സ്വീഡന്റെ ആശ്വാസ ഗോൾ നേടിയത്. കുലുസെവ്‌സ്‌കിയുടെ പാസിൽ നിന്നായിരുന്നു യുവ താരത്തിന്റെ ഗോൾ. വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി നോർവെയാണ് ഗ്രൂപ്പ് എച്ചിൽ ഒന്നാമത്. മൂന്ന് പോയിന്റുമായി സ്വീഡൻ മൂന്നാം സ്ഥാനത്താണ്.