ക്വലാലംപൂര്‍: ഇസ്രായേൽ -ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാതലത്തിൽ മെർദേക ഫുട്‌ബോൾ ടൂർണമെന്റിൽ നിന്ന് ഫലസ്തീൻ പിന്മാറി. ഇന്ത്യയും ഈ ടൂർണമെന്റിന്റെ ഭാഗമാണ്.
മലേഷ്യയിലെ ക്വലാലംപൂരിലാണ് ടൂർണമെന്റ് നടക്കുന്നത്. ഒക്ടോബര്‍ 13 വെള്ളിയാഴ്ച തജികിസ്താനെതിരെയായിട്ടായിരുന്നു ഫലസീന്റെ ആദ്യ മത്സരം.
ഹമാസിനെ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തുന്ന തുടർച്ചയായ മിസൈൽ ആക്രമണങ്ങളുടെ പശ്ചാതലത്തിൽ മലേഷ്യയിലേക്ക് യാത്ര അസാധ്യമായ സാഹചര്യത്തിലാണ് ഫലസ്തീൻ ടൂർണമെന്റിൽ നിന്നും പിന്മാറുന്നത്. മലേഷ്യൻ ഫുട്‌ബോൾ അസോസിയേഷനും ഫലസ്തീൻ പിന്മാറിയ കാര്യം വ്യക്താക്കി.
ഫലസ്തീന്റെ പിന്മാറ്റത്തോടെ ടൂർണമെന്റിന്റെ മത്സരക്രമം മാറ്റി പ്രഖ്യാപിച്ചു. ഈ മാസം 17 വരെയാണ് ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. ഫലസ്തീൻ അടക്കം നാല് ടീമുകളാണ് ടൂർണമെന്റിൽ മത്സരിച്ചിരുന്നത്. ഫലസ്തീൻ പിന്മാറിയതോടെ മൂന്ന് ടീമുകളായി ചുരുങ്ങി. തജിക്കിസ്താൻ, മലേഷ്യ, ഇന്ത്യ എന്നിവരാകും ഇനി പരസ്പരം മത്സരിക്കുക. 2026 ഫുട്‌ബോൾ ലേകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിലും ഫലസ്തീന് കളിക്കാനുണ്ട്.
ആസ്‌ട്രേലിയ, ലെബനാൻ എന്നീ ടീമുകളുമായുള്ള യോഗ്യതാ മത്സരങ്ങൾ അടുത്ത മാസമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിലും പങ്കെടുക്കാൻ ഫലസ്തീന് കഴിയുമോ എന്നത് സംശയമാണ്. അതേസമയം ഖത്തറിൽ ജനുവരിയിൽ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെന്റിന് ഫലസ്തീന്‍, യോഗ്യത നേടിയിട്ടുണ്ട്.
മെർദേക്ക ഫുട്ബോൾ ടൂർണമെന്റ് എന്നത് മലേഷ്യയിൽ സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണയ്ക്കായി നടക്കുന്ന ഒരു അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റാണ്.
Summary-Merdeka Cup: Palestine Withdraw From Tournament in Malaysia Amid Israel-Gaza Conflict