പ്രെസ്റ്റിയാനിക്ക് യുവേഫയുടെ വിലക്ക്; റയൽ - ബെൻഫിക്ക രണ്ടാം പാദ മത്സരത്തിൽ താരം കളിക്കില്ല

അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 10 മത്സരം വരെ വിലക്ക് നേരിട്ടേക്കാം.

Update: 2026-02-23 16:03 GMT
Editor : Harikrishnan S | By : Sports Desk

ലിസ്ബൺ: വിനിയുമായുള്ള റേസിസം കേസിന്റെ അന്വേഷണം തുടരുന്നതിനാൽ യുവേഫ പ്രെസ്റ്റിയാനിയെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ 10 മത്സരം വരെ വിലക്ക് നേരിട്ടേക്കാം. റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനോട് വംശീയ പരാമർശം നടത്തിയതിന് ബെൻഫിക്ക വിങ്ങർ ജിയാൻലൂക്ക പ്രെസ്റ്റിയാനിയെ യുവേഫ ഒരു മത്സരത്തിൽ നിന്ന് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു.

റയലിന്റെ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പ്ലേ-ഓഫിന്റെ ആദ്യ പാദത്തിൽ "വിവേചനപരമായ പെരുമാറ്റം" നടത്തിയെന്ന ആരോപണത്തിലാണ് യുവേഫ അന്വേഷണം ആരംഭിച്ചത്. യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്‌പെക്ടറുടെ അഭ്യർത്ഥനപ്രകാരം, അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രെസ്റ്റിയാനിക്ക് രണ്ടാം പാദ മത്സരത്തിൽ കളിക്കാനാകില്ല.

Advertising
Advertising

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മത്സരത്തിൽ വംശീയാധിക്ഷേപം നേരിട്ട വിനീഷ്യസ് ജൂനിയർ ആദ്യം മത്സരത്തിൽ തുടരാൻ വിസമ്മതിച്ചു. മത്സരത്തിന് പിന്നാലെ റെസിസ്റ്റുകളെല്ലാം ഭീരുക്കളാണെന്ന് തുറന്നടിക്കുകയും ചെയ്തു. എന്നാൽ മറുഭാഗത്ത് അർജന്റൈൻ താരം പ്രെസ്റ്റിയാനി ആരോപണങ്ങൾ നിഷേധിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റുകൾക്കകം സുന്ദരമായ ഗോളിലൂടെ വിനീഷ്യസ് റയൽ മാഡ്രിഡിന് ലീഡ് നൽകി. തുടർന്ന് കോർണർ ഫ്ലാഗിലേക്ക് ഓടിയെത്തി ആഘോഷിച്ച ശേഷം തിരികെ സ്വന്തം ഹാഫിലേക്ക് നടക്കവെയാണ് പ്രെസ്റ്റിയാനി ജേഴ്‌സികൊണ്ട് തന്റെ മുഖം മറച്ച് അധിക്ഷേപം നടത്തിയത്. അത് കേട്ടതും വിനീഷ്യസ് നേരെ റഫറിയുടെ അടുത്തേക്ക് ഓടിയെത്തി പരാതിപ്പെടുകയായിരുന്നു. പിന്നാലെ മത്സരം നിർത്തി വെക്കുകയും വിനി തുടരാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു. പക്ഷെ അൽപസമയത്തിനകം മത്സരം പുനരാരംഭിക്കുകയും റയൽ വിനിയുടെ ആ ഗോളിൽ മത്സരം വിജയിക്കുകയും ചെയ്തു.

ബുധനാഴ്ച നടക്കാനിരിക്കുന്ന രണ്ടാം പാദ മസാരത്തിൽ നിന്നാണ് ഇപ്പോൾ അർജന്റൈൻ താരത്തെ മാറ്റി നിർത്തിയിരിക്കുന്നത്. അതെ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ ബെനഫിക പരിശീലകൻ ഹോസെ മൗറീന്യോ രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി നടക്കുന്ന പത്ര സമ്മേളനത്തിൽ പങ്കെടുക്കില്ല എന്നും പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News