തിരിച്ചടിച്ച് കേരളം; മത്സരം ഷൂട്ടൗട്ടിലേക്ക്

സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്

Update: 2022-05-02 17:09 GMT
Editor : Dibin Gopan | By : Web Desk
Advertising

മഞ്ചേരി:സന്തോഷ് ട്രോഫി ഫൈനലില്‍ തിരിച്ചടിച്ച് കേരളം. 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. 97ാം മിനിറ്റില്‍ ബംഗാള്‍ ആണ് ആദ്യം മുന്നിലെത്തിയത്.എക്‌സ്ട്രാ ടൈമില്‍ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്. വലതു വിങ്ങിലൂടെയെത്തിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ കേരള പ്രതിരോധം വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് പിടിച്ചെടുത്ത് സുപ്രിയ പണ്ഡിറ്റ് നല്‍കിയ ക്രോസ് ദിലീപ് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.

മധ്യനിരയിൽ കേരളത്തിന്റെ തന്ത്രങ്ങൾ പൊളിക്കുന്ന മറുതന്ത്രവും ആയിട്ടാണ് ബംഗാൾ ഫൈനലിൽ ഇറങ്ങിയത്. 36ാം മിനുറ്റിൽ മുന്നേറ്റ നിരക്കാരൻ വിഘ്‌നേശിനെ പിൻവലിച്ച് സെമിഫൈനലിൽ കേരളത്തിന്റെ തുറുപ്പുചീട്ടായിരുന്ന ജെസിനെ പകരക്കാരനായി ഇറക്കിയെങ്കിലും ഗോളുകൾ പിറന്നില്ല.

സെമി ഫൈനൽ ടീമിൽ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങിയത്. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടിയത്. 1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായി.

സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News