'നല്ല ചോദ്യം, എനിക്കറിയില്ല'; സഞ്ജുവിന്റെ മറുപടിയിൽ കണ്ണുതള്ളി കമന്റേറ്റർ

കമന്റേറ്ററെ നിശബ്ദനാക്കി സഞ്ജുവിന്‍റെ മറുപടി

Update: 2023-05-08 10:34 GMT
Advertising

ജയ്പൂര്‍: ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറെ നാടകീയമായൊരു മത്സരമാണ് ഇന്നലെ ജയ്പൂരിൽ അരങ്ങേറിയത്. അവസാന പന്തോളം ആവേശം അലയടിച്ച മത്സരത്തിൽ രാജസ്ഥാന്റെ കയ്യിൽ നിന്ന് ഹൈദരാബാദ് വിജയം തട്ടിപ്പറിക്കുകയായിരുന്നു. മത്സരത്തിന് ശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഏറെ നിരാശയിലായിരുന്നു. കമന്റേറ്റർക്ക് മുന്നിൽ ഏറെ അസ്വസ്ഥനായാണ് സഞ്ജു കാണപ്പെട്ടത്. 

സന്ദീപ് ശർമയിൽ ഏറെ വിശ്വാസമുള്ളത് കൊണ്ടാണ് അദ്ദേഹത്തെ അവസാന ഓവർ ഏൽപ്പിച്ചത് എന്നും എന്നാൽ നോബോൾ എല്ലാം നശിപ്പിച്ചെന്നും സഞ്ജു പറഞ്ഞു. എന്നാൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് കൂടുതൽ റൺസ് കൂട്ടിച്ചർക്കാമായിരുന്നല്ലോ എന്ന് ചോദിച്ചപ്പോൾ സഞ്ജുവിന് വാക്കുകൾ നഷ്ടമായി. ''നല്ല ചോദ്യമാണ് അത് ,എനിക്കറിയില്ല'' എന്നായിരുന്നു ആ ചോദ്യത്തിന് സഞ്ജുവിന്റെ മറുപടി. ഇത് കമന്റേറ്ററെ അൽപനേരം നിശബ്ദനാക്കി.

 ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ തകര്‍പ്പനടികള്‍ കൊണ്ട് കളംനിറഞ്ഞ അബ്ദുസ്സമദാണ് ഹൈദരാബാദിന് ആവേശജയം സമ്മാനിച്ചത്. ഹൈദരാബാദിന് അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമായിരുന്നു. നിര്‍ണായക നിമിഷത്തില്‍ സന്ദീപ് ശര്‍മ ഒരു നോബോള്‍ എറിഞ്ഞതാണ് രാജസ്ഥാന് വിനയായത്. ഫ്രീഹിറ്റ് ബോള്‍ അബ്ദുസ്സമദ് സിക്സര്‍ പറത്തി ഹൈദരാബാദിനെ വിജയതീരമണക്കുകയായിരുന്നു.

ഹൈദരാബാദ് ഇന്നിങ്സിന്‍റെ അവസാന രണ്ടോവറുകളാണ് മത്സരത്തില്‍ ഏറെ നിര്‍ണായകമായത്. കുല്‍ദീപ് യാദവ് എറിഞ്ഞ 19 ാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്സ് തുടര്‍ച്ചയായി മൂന്ന് സിക്സും ഒരു ഫോറും പറത്തി. അഞ്ചാം പന്തില്‍ ഫിലിപ്സ് മടങ്ങി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ മാര്‍കോ ജാന്‍സണെ കൂട്ടുപിടിച്ച് അബ്ദുസ്സമദ് ടീമിനെ വിജയതീരമണക്കുകയായിരുന്നു. ഹൈദരാബാദിനായി അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി കുറിച്ചു. ഐ.പി.എല്ലില്‍ ജയ്പൂര്‍ സ്റ്റേഡിയത്തില്‍ പിറവിയെടുക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറും ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിങ്ങുമാണിത്. തോല്‍വിയോടെ രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ ജോസ് ബട്‍ലറും കത്തിക്കയറിയപ്പോള്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോ പടുത്തുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തു. ബട്‌ലർ 59 പന്തിൽ 4 സിക്‌സുകളുടേയും 10 ഫോറുകളുടേയും അകമ്പടിയിൽ 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ അഞ്ച് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു.

. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും തുടക്കം മുതല്‍ തന്നെ ടോപ് ഗിയറിലായിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. നടരാജനാണ് ജയ്സ്വാളിന്‍റെ വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന സഞ്ജുവും ബട്‍ലറും ചേര്‍ന്ന് രാജസ്ഥാന്‍ സ്കോര്‍ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒടുക്കം സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെ ബുവനേശ്വര്‍ ബട്‍ലറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലെത്തിയ ഹെറ്റ്മെയറുമായി ചേര്‍ന്ന് സഞ്ജു സ്കോര്‍ 200 കടത്തി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News