അടിച്ച് തകര്‍ത്ത് ഇഷാന് കിഷന്; ഒടുവില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തി
വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മല്‍സരത്തിലാണ് ഇഷാന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
വിജയ് ഹസാരെ ട്രോഫിയിലെ മിന്നല്‍ പെര്‍ഫോമന്‍സിന് പിന്നാലെ ഇഷാന് കിഷന് ഇന്ത്യന്‍ ടി20 ടീമില്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശിനെതിരായ മല്‍സരത്തില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത കിഷന് 94 പന്തിൽനിന്ന് 173 റൺസാണ് നേടിയത്. ഇഷാന്തിന്റെ മികവില്‍ 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ഝാർഖണ്ഡ് 422 റൺസ് നേടി. ഏകദിന ഫോർമാറ്റിൽ ഒരു ആഭ്യന്തര ടീമിന്റെ ഉയർന്ന സ്കോറെന്ന റെക്കോര്‍ഡാണ് ഇതോടെ ഝാർഖണ്ഡിന് സ്വന്തമായത്.
ഇതിന് പിന്നാലെയാണ് ഇഷാന്ത് കിഷനെത്തേടി ഇന്ത്യന്‍ ടീമില്‍ നിന്ന് വിളിയെത്തുന്നത്. ഇംഗ്ലണ്ടുമായുള്ള ട്വന്റി 20 പരമ്പരക്കുള്ള ടീമിലാണ് ഇഷാനെ ഉള്‍പ്പെടുത്തിയത്. ഐ.പി.എൽ സീസണുകളില്‍ മുംബൈ ഇന്ത്യൻസ് താരമായ ഇഷാന് ഇതിനു മുമ്പും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സുകള്‍ കാഴ്ചെവെച്ചിട്ടും ഇന്ത്യന്‍ ടീമിലേക്ക് താരത്തിന് വിളിയെത്താത്തത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇഷാൻ കിഷന് പിന്നാലെ ഋഷഭ് പന്തും ടീമിലിടം പിടിച്ചതോടെ മലയാളി താരം സഞ്ജു സാംസണ് ഇത്തവണ ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല.
ഇഷാന്റെ വെടിക്കെട്ട് ബാറ്റിങിന് മുന്നില്‍ ബൌളിങ് ടീമായ മധ്യപ്രദേശിന്റെ തന്നെ പഴയ റെക്കോര്‍ഡാണ് തകര്‍ന്നുവീണത്. 2010ൽ റെയിൽവേസിനെതിരെ മധ്യപ്രദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 412 റൺസിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന്റെ ഇന്നിങ്സ് 98 റൺസിന് അവസാനിച്ചു. ഇതോടെ ഝാർഖണ്ഡ് 325 റൺസിൻെറ കൂറ്റൻ വിജയവും സ്വന്തമാക്കി.