ജീവിത്തിൽ ഒരുപാട് സ്വപ്നം കണ്ട് നേടിയ ജോലി പല കാരണങ്ങൾ കൊണ്ടും ഉപേക്ഷിക്കേണ്ടി വന്നവരായിരിക്കും നമ്മളിൽ പലരും. പിരിച്ചുവിടലുകളും പിരിഞ്ഞുപോകലുകളും പലപ്പോഴും ജീവിതത്തിൻ്റെ താളം തെറ്റിച്ചേക്കാം. മിക്കവരും തിരിച്ചടിയായി കാണുന്ന ഇത്തരം സന്ദർഭങ്ങളെ എങ്ങനെ വഴിത്തിരിവായി മാറ്റാം എന്ന് കാണിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സമൂഹിക മാധ്യത്തിൽ വൈറലായിരിക്കുന്നത്.
തൊഴിൽ നഷ്ടവും മാതൃത്വവും കരിയർ അവസാനിപ്പിക്കുന്നതിനുള്ള കാരണമായി കാണുന്നതിന് പകരം എങ്ങനെ ജീവിതത്തെ പുനർനിർമിക്കാമെന്ന് കാണിക്കുന്ന ഡോ. പ്രിയ പോർവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു പോസ്റ്റാണിത്. ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിലാണ് തന്റെ ജോലിയിൽ നിന്ന് ആദ്യമായി പിരിഞ്ഞുപോകേണ്ടി വന്നതെന്ന് പോർവാൾ പോസ്റ്റിൽ പറഞ്ഞു. ഒരു എഞ്ചിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി അഞ്ച് വർഷം ജോലി ചെയ്തതിന് ശേഷം 35 വയസുള്ളപ്പോഴാണ് അമ്മയായത്. “ സുഖം പ്രാപിക്കാൻ മാസങ്ങളെടുത്തു, പക്ഷെ സ്ഥിതിയാകെ മാറി” അവർ അടിക്കുറിപ്പിൽ എഴുതി.
കരിയർ ഉപേക്ഷിച്ച് കുട്ടിയെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സമയത്ത്, പ്രൊഫഷണലായി എങ്ങനെ മുന്നോട്ട് പോകണമെന്നതിനെക്കുറിച്ച് വലിയ അനിശ്ചിതത്വം നേരിടേണ്ടിവന്നു. എന്നാൽ, തൊഴിൽ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചപ്പോഴാകട്ടെ, ഒന്നും ശരിയായതുമില്ല. “ഞാൻ വീണ്ടും ശ്രമിച്ചു. ഒന്നിലധികം കോളജുകളിൽ വിസിറ്റിങ് ഫാക്കൽറ്റിയായി ജോലി ചെയ്തു. പക്ഷേ അവിടത്തെ തൊഴിൽ സംസ്കാരവുമായി ഒന്നും ഒത്തുവന്നില്ല. മറ്റെല്ലാ വാതിലുകളും അടഞ്ഞു.” അവർ കൂട്ടിച്ചേർത്തു.
എം.ടെക്, എം.ബി.എ , ഡോക്ടറേറ്റ് തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും, സ്ഥിരതയുള്ള ജോലികൾ പരിമിതമായിരുന്നു. കോവിഡ് കാലഘട്ടത്തിൽ പല മേഖലകളും തടസം നേരിട്ടപ്പോൾ സ്ഥിതി കൂടുതൽ ബുദ്ധിമുട്ടായെന്നും അവർ പറഞ്ഞു. “ഒന്നിലധികം ബിരുദങ്ങൾ (എം.ടെക്, എം.ബി.എ, ഡോക്ടറേറ്റ്) വീണ്ടും സ്വന്തമാക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കൊവിഡ് കാലവും തൻ്റെ പ്രസവ കാലവും എല്ലാം മാറ്റിമറിച്ചു.” അവർ വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ പരമ്പരാഗത രീതി പിന്തുടരുന്നതിനുപകരം, വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുക്കാൻ പോർവാൾ തീരുമാനിച്ചു. സ്വതന്ത്രമായ ജോലികൾ ചെയ്യാൻ തുടങ്ങിയ അവർ പിന്നീട് ഡിജിറ്റൽ, അഫിലിയേറ്റ് മാർക്കറ്റിങ്ങിൽ കരിയർ കെട്ടിപ്പടുത്തു. കാലക്രമേണ, സ്ഥിരമായ വരുമാനം നേടാൻ ഇത് വഴി തുറന്നു.
"ഇവിടെയുള്ള എല്ലാ സ്ത്രീകൾക്കുമുള്ള ഒരു സന്ദേശം: പ്രസവം കരിയർറിനുള്ള ഒരു ഫുൾസ്റ്റോപ്പ് അല്ല. ഇത്രയധികം അനുഭവിച്ചതിന് ശേഷം, എന്റെ ജീവിതം നിയന്ത്രിക്കാൻ ആർക്കും അവകാശമില്ലെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ എന്റെ സ്വന്തം ബോസായി. മകനുവേണ്ടി ഞാൻ എല്ലാ ദിവസവും ജോലി ചെയ്യുന്നു." അവരുടെ പോസ്റ്റിൽ പറയുന്നു. ജീവിതത്തെ പുനർനിർമ്മിക്കാനും വെല്ലുവിളികൾ നേരിടാനുമുള്ള യുവതിയുടെ ആത്മവിശ്വാസത്തിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. യുവതി പലർക്കും മാതൃകയാമെന്നും പലരും അഭിപ്രായപ്പെട്ടു.