'ആണവായുധങ്ങളുള്ള ഭരണകൂടം': പാകിസ്താനെ കുറിച്ച് അന്ന് പുടിനും ബുഷും ആശങ്ക പങ്കുവെച്ചു, രേഖകള്‍ പുറത്ത്
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇരുവരും തമ്മിലെ സ്വകാര്യ സംഭാഷണത്തിലായിരുന്നു ആശങ്കകള്‍ പങ്കുവെച്ചിരുന്നത്.
വാഷിങ്ടണ്‍: പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകൾ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷും തമ്മില്‍ പങ്കുവെച്ചിരുന്നുവെന്ന് രേഖകള്‍.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇരുവരും തമ്മിലെ സ്വകാര്യ സംഭാഷണത്തിലായിരുന്നു ആശങ്കകള്‍ പങ്കുവെച്ചിരുന്നത്. 2001 ജൂൺ 16 ന് സ്ലോവേനിയയിൽ നടന്ന അവരുടെ ആദ്യ കൂടിക്കാഴ്ചയിൽ, ഇസ്ലാമാബാദിന്റെ സ്ഥിരതയെക്കുറിച്ചും അവരുടെ ആണവ കാര്യങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുമൊക്കെയാണ് പുടിന്‍ ആശങ്ക പങ്കുവെച്ചിരുന്നത്.
പാക് സൈന്യത്തെ "ആണവായുധങ്ങളുള്ള ഒരു സർക്കാർ" എന്ന് പുടിൻ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലെ സംഭാഷണത്തിന്റെ ഒരു ട്രാൻസ്ക്രിപ്റ്റ് അടുത്തിടെ യുഎസ് നാഷണൽ സെക്യൂരിറ്റി ആർക്കൈവ് പുറത്തുവിട്ടിരുന്നു. ഒരു കേസിനെ തുടര്‍ന്നാണ് സംഭവം പുറത്തുവിടുന്നത്.
സൈനിക ഭരണാധികാരിയായിരുന്ന പർവേസ് മുഷറഫിന്റെ കീഴിൽ ഇരു നേതാക്കളും പാകിസ്താനെ ഒരു പ്രധാന ആണവ ആശങ്കയായി കണ്ടുവെന്നാണ് 2001നും 2008 നും ഇടയിൽ നടന്ന അസാധാരണമായ കൂടിക്കാഴ്ചകളും കോളുകളും ഉൾക്കൊള്ളുന്ന രേഖകൾ വ്യക്തമാക്കുന്നത്. ആണവ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന മറ്റ് രാജ്യങ്ങളുടെ അതേ നിലവാരത്തിലുള്ള അന്താരാഷ്ട്ര സമ്മർദം എന്തുകൊണ്ട് പാകിസ്താന്‍ അഭിമുഖീകരിക്കുന്നില്ലെന്നാണ് സ്ലൊവേനിയൻ യോഗത്തിൽ പുടിൻ ചോദിക്കുന്നത്.
'ആണവായുധങ്ങളുള്ള ഒരു സർക്കാർ മാത്രമാണ് പാകിസ്താനിലേത്. ഇത് ജനാധിപത്യമല്ലെങ്കിലും പാശ്ചാത്യർ അതിനെ വിമർശിക്കുന്നില്ല. അതിനെക്കുറിച്ച് സംസാരിക്കണം'- പുടിന്‍ പറയുന്നു. അതേസമയം പുടിന്റെ അഭിപ്രായപ്രകടനത്തെ ബുഷ് എതിർത്തില്ലെന്നും ട്രാൻസ്ക്രിപ്റ്റുകൾ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്താന്റെ പങ്ക് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ആശങ്കയാണെന്ന് ബുഷ് അംഗീകരിക്കുന്നുമുണ്ട്.