ഗസ്സ സിറ്റിയിൽ 24 മണിക്കൂറിനിടെ ഇസ്രായേല്‍ കൊന്നത് 91 പേരെ; വംശഹത്യക്ക് യുഎസിന്റെ പൂർണ പിന്തുണ

നെതന്യാഹുവിനെ വീണ്ടും വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്

Update: 2025-09-17 01:10 GMT
Editor : Lissy P | By : Web Desk

ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേൽ ക്രൂരതയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 106 ഫലസ്തീനികൾ. ഗസ്സയിൽ കരയാക്രമണത്തിന്റെ സുപ്രധാന ഘട്ടം ആരംഭിച്ചെന്ന മുന്നറിയിപ്പോടെ ഇസ്രായേൽ ക്രൂരത തുടരുകയാണ്. 3,000ത്തോളം ഹമാസ് പോരാളികൾ ഗസ്സ നഗരത്തിലുണ്ടെന്ന വാദമുയർത്തിയാണ് ഇസ്രായേൽ സൈന്യത്തിന്റെ വ്യാപക സിവിലിയൻ കുരുതി.

ആകാശം, കടൽ, കര മാർഗം ഗസ്സ നഗരം വലിയ തോതിൽ ആക്രമിക്കപ്പെട്ടതോടെ പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. പലയിടങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. രണ്ട് വർഷത്തെ യുദ്ധത്തിലെ ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് ഫലസ്തീനികൾക്ക് നേരെ നടക്കുന്നത്.

Advertising
Advertising

ഗസ്സയിലെ കൊടുംക്രൂരതകൾക്ക് അമേരിക്ക ഇസ്രായേലിന് തുറന്ന പിന്തുണയും പ്രഖ്യാപിച്ചു. ദിവസങ്ങൾക്കകം ഹമാസ് പാഠം പഠിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഇസ്രായേലിന്‍റെ പുതിയ ഗസ്സ ആക്രമണത്തിന്‍റെ ഫലം എന്തെന്ന് ഉറ്റുനോക്കുന്നതായിപ്രസിഡന്‍റ് ഡോണൾഡ് ട്രംപും പറഞ്ഞു. വൈറ്റ്ഹൗസിലേക്ക് ട്രംപ് തന്നെ വീണ്ടും കൂടിക്കാഴ്ചക്ക് ക്ഷണിച്ചതായി നെതന്യാഹു പറഞ്ഞു.

ട്രംപ് രണ്ടാം തവണ അധികാരത്തിൽ  വന്ന ശേഷം ഇത് നാലാം തവണയാണ് നെതന്യാഹു അമേരിക്ക സന്ദർശിക്കുന്നത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രേരണയോടെ ഇസ്രായേൽ ഗസ്സയിൽ വംശഹത്യ നടത്തിയതായി ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമീഷന്റെ റിപ്പോർട്ട് ഇന്നലെ പുറത്തുവന്നു. അന്തർദേശീയ സമൂഹം ഇസ്രായേലിനെ പിടിച്ചകെട്ടാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു.എൻ നിദേശിച്ചു. എന്നാൽ യു.എൻ അന്വേഷണ റിപ്പോർട്ട് തള്ളുന്നതായി ഇസ്രായേൽ പറഞു. ജറൂസലമിൽ ബന്ദികളുടെ ബന്ധുക്കൾ നെതന്യാഹുവനെതിരെ വൻ റാലി നടത്തി.

അതിനിടെ, ഗസ്സക്ക് പിന്നാലെ യമനും ചോരക്കളമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് ഇസ്രായേൽ. യമനിലെ ഹുദൈദ തുറമുഖത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഇതിന് മറുപടിയെന്നോണം ഇസ്രായേൽ നഗരങ്ങൾക്ക് നേരെ ഹൂതികൾ നിരവധി ബാലിസ്റ്റിക് മസൈലുകൾ അയച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News