'പാക് സർക്കാരിന്റെ ശാഠ്യം'; ട്രെയിൻ ഹൈജാക്കിൽ ബന്ദികളാക്കിയ 214 സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷൻ ആർമി

ബന്ദികളെ മോചിപ്പിക്കുന്നതിനായി പാകിസ്താൻ തടവിലാക്കിയ ബലൂച് രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കാൻ 48 മണിക്കൂർ സമയമാണ് ബിഎൽഎ സർക്കാരിന് നൽകിയിരുന്നത്

Update: 2025-03-15 06:32 GMT
Editor : സനു ഹദീബ | By : Web Desk

ഇസ്ലാമബാദ്: പാകിസ്താനിൽ യാത്ര ട്രെയിനിൽ നിന്ന് ബന്ദികളാക്കിയ 214 സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് ലിബറേഷൻ ആർമി. ബലൂച് രാഷ്ട്രീയ തടവുകാരെ വിട്ടയക്കാൻ നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് ബന്ദികളെ കൊലപ്പെടുത്തിയത്. പാകിസ്താൻ സർക്കാരിന്റെ ശാഠ്യം തങ്ങളെ ബന്ദികളെ കൊലപ്പെടുത്താൻ നിര്ബന്ധിതരാക്കിയെന്നും ബിഎൽഎ പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കുന്നതിനായി പാകിസ്താൻ തടവിലാക്കിയ ബലൂച് രാഷ്ട്രീയ തടവുകാരെയും പ്രവർത്തകരെയും മോചിപ്പിക്കാൻ 48 മണിക്കൂർ സമയമാണ് ബിഎൽഎ സർക്കാരിന് നൽകിയിരുന്നത്. "എന്നിരുന്നാലും, പാകിസ്താൻ പരമ്പരാഗതമായ ശാഠ്യവും സൈനിക ധാർഷ്ട്യവും പ്രകടിപ്പിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾ ഒഴിവാക്കുക മാത്രമല്ല, അടിസ്ഥാന യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തു. ഈ ശാഠ്യത്തിന്റെ ഫലമായി, ബന്ദികളാക്കിയ 214 പേരെയും വധിച്ചു," ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്സ്പ്രസ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു.

ബന്ധികളിൽ 155പേരെ മോചിപ്പിച്ചെന്ന് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ സൈന്യം മോചിപ്പിച്ചതല്ല, സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും തങ്ങൾ സ്വമേധയാ മോചിപ്പിച്ചതാണെന്ന് ബിഎൽഎ വക്താവ് വ്യക്തമാക്കിയിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News