ഫ്രീഡം ഫ്‌ളോട്ടില; 'നിർത്തില്ല, ഇനിയും തുടരും': ഇസ്രായേൽ തിരിച്ചയച്ച ഗ്രേറ്റ തുംബർഗ് പാരീസിലെത്തി
"ഗസ്സയിലെത്തി സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു''
പാരിസ്: ഫ്രീഡം ഫ്ലോട്ടില കപ്പലിലെ നാല് ആക്ടിവിസ്റ്റുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ച് ഇസ്രായേൽ. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ് അടക്കമുള്ളവരെയാണ് തിരിച്ചയച്ചത്. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് ഗ്രേറ്റ തുംബർഗ് ഇറങ്ങിയത്. ഇവിടെ മാധ്യമങ്ങളെ കണ്ട, തുംബര്‍ഗ് പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഇനിയും തുടരുമെന്നും വ്യക്തമാക്കി.
'' നിയമവിരുദ്ധമായാണ് ഞങ്ങളെ അക്രമിച്ച് ഇസ്രായേൽ തട്ടിക്കൊണ്ടുപോയത്. പിന്നീട് തടവിലാക്കി. ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏതാനും പേര്‍ ഇപ്പോഴും അവിടെയുണ്ട്. അവരുടെ കാര്യത്തില്‍ വലിയ അനിശ്ചിതത്വങ്ങളുണ്ട്''- ഗ്രേറ്റ പറഞ്ഞു. ഫലസ്തീനിലും പ്രത്യേകിച്ച് ഗസ്സയിലും ഇപ്പോൾ ആളുകൾ കടന്നുപോകുന്ന സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇസ്രായേലില്‍ ഞങ്ങള്‍ നേരിട്ടത് ഒന്നുമല്ലെന്നും ഗ്രേറ്റ വ്യക്തമാക്കി.
"ഗസ്സയിലെത്തി സഹായം വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ ദൗത്യത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങൾ ഇവിടംകൊണ്ട് അവസാനിപ്പിക്കില്ല എന്നത് ഉറപ്പാണ്. ഫലസ്തീനികൾക്കുള്ള ഞങ്ങളുടെ വാഗ്ദാനമാണിത്, കഴിയുന്നതെല്ലാം തുടർന്നും ചെയ്യാൻ ശ്രമിക്കും''- ഗ്രേറ്റ കൂട്ടിച്ചേര്‍ത്തു. പാരീസില്‍ നിന്നും സ്വദേശമായ സ്വീഡനിലേക്ക് ഗ്രേറ്റ പോകും.
ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ നിന്ന് ഗ്രേറ്റയെ വിമാനത്തിൽ കയറ്റി അയക്കുന്ന ചിത്രം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം തിരിച്ചയക്കൽ രേഖകളിൽ ഒപ്പിടാൻ വിസമ്മതിച്ച എട്ട് ആക്ടിവിസ്റ്റുകളാണ് ഇസ്രായേലിൽ തുടരുന്നത് എന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസനും ഇതിൽ ഉൾപ്പെടും. ഇവരെ റാംലെയിലെ ഗിവോൺ ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
ഗസ്സയിലെ ഇസ്രായേലിന്റെ പട്ടിണിക്കൊല ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാനാണ് ഫ്രീഡം ഫ്ലോട്ടില സഖ്യം മാദ്‌ലീൻ എന്ന നൗകയിൽ ഇറ്റലിയിൽ നിന്നും ഗസ്സയിലേക്ക് യാത്ര തിരിച്ചത്. ഗസ്സയിലെത്തും മുമ്പെ ഇസ്രായേല്‍ ഇവരെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയായിരുന്നു.