ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം ഇന്ത്യയിലെ കാമുകിക്ക് അയച്ച ഇന്ത്യൻ ടെക്കി അറസ്റ്റിൽ

ജൂലൈ 5-നാണ് അവിനാഷ് നാർണെയെ ഒന്നാംനിര കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്

Update: 2026-07-09 11:37 GMT

ന്യൂഡൽഹി: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സംഭവം അപകടമോ ആത്മഹത്യയോ പോലെ തോന്നിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 30-കാരനായ അവിനാഷ് നാർണെയെ ഒന്നാംനിര കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഭാര്യയായ 27-കാരി രാജിത സബ്ബിനേനി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വാഷിങ്ടൺ സംസ്ഥാനത്തെ ബെൽവ്യൂവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.

2025 ഒക്ടോബർ 27-നാണ് നാർണെ പൊലീസിനെ വിളിച്ച് ഭാര്യ ബാത്ത്റൂമിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും വാതിൽ തുറക്കുന്നില്ലെന്നും അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ രാജിതയെ മരിച്ച നിലയിൽ കണ്ടെത്തി. ആദ്യം സംഭവം ദുരൂഹ മരണമായാണ് പരിഗണിച്ചതെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചാണ് മരണമെന്നും ഇത് കൊലപാതകമാണെന്നും വ്യക്തമായി.

Advertising
Advertising

സംഭവദിവസം സാധനങ്ങൾ വാങ്ങാൻ പുറത്തുപോയെന്നും ഏകദേശം 40 മിനിറ്റിന് ശേഷം തിരിച്ചെത്തിയപ്പോൾ ഭാര്യയെ ബാത്ത്റൂമിൽ കണ്ടെത്തിയെന്നുമായിരുന്നു നാർണെയുടെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച അന്വേഷണസംഘം ആ സമയത്തിനിടെ മറ്റാരും വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അന്വേഷണം ഭർത്താവിലേക്ക് കേന്ദ്രീകരിച്ചത്.

അന്വേഷണത്തിനിടെ ഇന്ത്യയിലെ ഒരു യുവതിയുമായി നാർണെ വർഷങ്ങളായി രഹസ്യ പ്രണയബന്ധത്തിലായിരുന്നുവെന്ന വിവരവും പുറത്തുവന്നു. ഈ ബന്ധം തുടരുന്നതിനിടെയാണ് 2025 ജൂണിൽ രാജിതയുമായുള്ള വിവാഹം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, നാർണെയുടെ വിവാഹച്ചടങ്ങിൽ ഈ യുവതിയും പങ്കെടുത്തിരുന്നു. വിവാഹശേഷവും ഇരുവരും ബന്ധം തുടർന്നതായും പൊലീസ് കണ്ടെത്തി.

കൊലപാതകം നടന്ന ദിവസത്തിൽ നാർണെ തന്റെ കാമുകിയുമായി പലതവണ ഫോണിൽ സംസാരിച്ചതായും, ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം അവൾക്ക് അയച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ബാത്ത്റൂമിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയാണെന്ന് പൊലീസിനോട് പറഞ്ഞ സമയത്തും ഇയാൾ കാമുകിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്.

രാജിത ഭർത്താവിന് അയച്ച സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായക തെളിവായി. ഭർത്താവ് തയ്യാറാക്കിയ പാനീയങ്ങൾക്ക് പലതവണ “കയ്പ്” അനുഭവപ്പെട്ടതായി അവർ സന്ദേശങ്ങളിൽ പറഞ്ഞിരുന്നു. മരണദിവസം കുടിച്ച സ്മൂത്തി “മരുന്നിന്റെയും ചുമസിറപ്പിന്റെയും രുചിയുണ്ടെന്ന്” രാജിത ഭർത്താവിന് മെസേജ് അയച്ചതായും പൊലീസ് രേഖകളിൽ പറയുന്നു. ഇത് വിഷം നൽകാൻ ശ്രമിച്ചിരുന്നോ എന്ന സാധ്യതയും അന്വേഷണസംഘം പരിശോധിച്ചിരുന്നു.

ജൂലൈ 5-നാണ് അവിനാഷ് നാർണെയെ ഒന്നാംനിര കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. നിലവിൽ അഞ്ച് മില്യൺ ഡോളർ ജാമ്യത്തുകയോടെയാണ് ഇയാളെ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ, ഫോറൻസിക് പരിശോധനാഫലങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായി പരിശോധിച്ചുവരികയാണെന്ന് ബെൽവ്യൂ പൊലീസ് അറിയിച്ചു.

Tags:    

Writer - റുക്ക്സാന വി ക

contributor

Editor - റുക്ക്സാന വി ക

contributor

By - Web Desk

contributor

Similar News