ഹമാസുമായുള്ള ചർച്ചയ്ക്ക് ഇസ്രായേൽ സംഘം ദോഹയിലേക്ക്; നെതന്യാഹു-ട്രംപ് കൂടിക്കാഴ്ച നാളെ

പൂർണ യുദ്ധവിരാമത്തിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗത്തിന് എതിർപ്പെന്ന് സൂചന

Update: 2025-07-06 01:32 GMT
Editor : Lissy P | By : Web Desk

ദുബൈ: പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാതെ ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കുന്നതിലെ എതിർപ്പിനിടയിലും ഹമാസുമായി താൽക്കാലിക വെടിനിർത്തലിനൊരുങ്ങി ഇസ്രായേൽ. രാത്രി ചേർന്ന സുരക്ഷാ മന്ത്രിസഭയോഗം\ തുടർ ചർച്ചക്ക് ദോഹയിലേക്ക് സംഘത്തെ അയക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഇന്ന് തന്നെ ഇസ്രായേൽ സംഘം ദോഹയിൽ എത്തിയേക്കും.

രണ്ടു മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിൽ 10 ബന്ദികളെയും 18 മൃതദേഹങ്ങളും ഹമാസ് കൈമാറണം എന്നാണ് വ്യവസ്ഥ. ഇതിന് ആനുപാതികമായി ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിക്കും. ഗസ്സയിൽ യുഎൻ മേൽനോട്ടത്തിൽ കുറ്റമറ്റ രീതിയിലുള്ള സഹായ വിതരണവും വ്യവസ്ഥയിലുണ്ട്. പൂർണ യുദ്ധവിരാമത്തിലേക്ക് ചർച്ച നീളണമെന്ന ആവശ്യം ഹമാസ് മുന്നോട്ടു വെച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇസ്രായേലിനുള്ളിൽ കടുത്ത ഭിന്നത തുടരുകയാണ്. യു.എസ് പ്രസിഡന്‍റ് ട്രംപിന്‍റെ സമ്മർദം ശക്തമാണെന്നിരിക്കെ, വെടിനിർത്തൽ കരാറുമായി മുന്നോട്ടു പോവുകയല്ലാതെ നെതന്യാഹു സർക്കാറിനു മുന്നിൽ മറ്റു വഴികളില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കി.

Advertising
Advertising

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. നാളെയാണ് വൈറ്റ്ഹൗസിൽ ട്രംപുമായുള്ള നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച.വെടിനിർത്തലുമായി സഹകരിക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും മുഴുവൻ ഫലസ്തീൻ കൂട്ടായ്മകളുടെയും പിന്തുണ അതിനുണ്ടെന്നും ഹമാസ് അറിയിച്ചു.

അതിനിടെ,ഗസ്സയിൽ ആക്രമണം ശക്തമായി തുടരുകയാണ് ഇസ്രായേൽ. ഇന്നലെ മാത്രം 78 പേർ കൊല്ലപ്പെട്ടു. ഭക്ഷണത്തിനു കാത്തുനിന്ന 14 പേരും ഇവരിൽ ഉൾപ്പെടും. ഭക്ഷ്യസഹായ കേന്ദ്രങ്ങളിൽ വരിനിന്ന 743 പേരെയാണ് ഇതിനകം ഇസ്രായേൽ കൊന്നു തള്ളിയത്. സഹായ കേന്ദ്രത്തിലെ രണ്ട് ജീവനക്കാർക്ക് ഹമാസ് ആക്രമണത്തിൽ പരിക്കേറ്റതായി യു.എസ് സ്റ്റേറ്റ് വകുപ്പും അറിയിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News