Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തെൽ അവിവ്: ഗസ്സ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രേയലിൽ ബഹുജന റാലി നടന്നതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗസ്സ ഏറ്റെടുക്കുന്നതിന് പകരം ബന്ദിയാക്കൽ കരാറിനും വെടിനിർത്തൽ കരാറിനും വേണ്ടി തയ്യാറാവുക എന്ന ആവശ്യം ഉന്നയിച്ച് ശനിയാഴ്ച വൈകുന്നേരം പതിനായിരക്കണക്കിന് പ്രതിഷേധക്കാർ തെൽ അവിവിലും ഇസ്രായേലിലുടനീളമുള്ള നഗരങ്ങളിലും ഒത്തുകൂടി. തടവുകാരുടെ കുടുംബങ്ങൾ പദ്ധതിക്കെതിരെ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. ഗസ്സ ഏറ്റെടുക്കാനുള്ള പദ്ധതി തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മരണമണി മുഴക്കുന്നതാണെന്നും അവർ മുന്നറിയിപ്പ് നൽകി.
ഗസ്സയിലെ ബന്ദികളെയും ഇസ്രായേൽ സൈനികരെയും അനാവശ്യമായി അപകടത്തിലാക്കുമെന്നും, മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നുമുള്ള സൈന്യത്തിന്റെ എതിർപ്പ് അവഗണിച്ച് ജനസാന്ദ്രതയുള്ള ഫലസ്തീൻ നഗരം പിടിച്ചെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷം വലിയ പ്രതിഷേധത്തിനാണ് ഇസ്രായേൽ തെരുവ് സാക്ഷിയായത്.
'സമഗ്രമായ ഒരു ബന്ദി കരാറിൽ എത്തിച്ചേരുക, യുദ്ധം നിർത്തുക, നമ്മുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരിക' പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ബന്ദികളാക്കപ്പെട്ട കുടുംബങ്ങളിൽ ഭൂരിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന ഫാമിലീസ് ഫോറം, ജറുസലേമിലെ തെൽ അവിവ്, തെക്ക് ഭാഗത്തുള്ള ഷാർ ഹനെഗെവ് ജംഗ്ഷൻ, കിര്യത്ത് ഗാട്ട് എന്നിവിടങ്ങളിലാണ് റാലികൾ നടന്നത്. കൂടാതെ ഡസൻ കണക്കിന് മറ്റ് സ്ഥലങ്ങളിൽ ചെറിയ ഒത്തുചേരലുകളും നടത്തി.