വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യാത്രാവിമാനം മാറ്റിച്ച് സുരക്ഷാ ഏജൻസിയായ 'സീക്രട്ട് സർവീസ്'. ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലെ വിമാന മാറ്റം, ചര്‍ച്ചയാവുകയും ചെയ്തു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമായിരുന്നു ഈ നാടകീയ നീക്കങ്ങൾ.
ഇറാന്റെ ഭാഗത്തുനിന്നുള്ള വെല്ലുവിളികളാണ് പെട്ടെന്നുള്ള മാറ്റത്തിന് പിന്നിലെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് തുർക്കി.
ഖത്തർ സമ്മാനമായി നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ വിമാനത്തിന് പകരം, പഴയ 'എയർഫോഴ്സ് വൺ' വിമാനത്തിലാണ് ട്രംപ് തുര്‍ക്കിയില്‍ നിന്നും പുറപ്പെട്ടത്. ബ്രിട്ടനില്‍ നിന്നാണ് പുതിയ വിമാനത്തിലേക്ക് മാറിക്കയറുന്നത്. ട്രംപ് മടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ വിമാനം തുർക്കിയിൽ നിന്നും ഇംഗ്ലണ്ടിലെ മിൽഡൻഹാൾ വ്യോമസേനാ താവളത്തിലേക്ക് മാറ്റിയിരുന്നു.
എന്നാൽ സുരക്ഷാ കാരണങ്ങളല്ല വിമാന മാറ്റത്തിന് പിന്നിലെന്നാണ് ട്രംപ് മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. അതേസമയം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇറാന്റെ വധഭീഷണിയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിക്കുന്നുമുണ്ട്. "ഇറാന്റെ വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ഞാനാണ്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ഭീഷണികൾ എനിക്കെതിരെയുണ്ട്"-ട്രംപ് പറഞ്ഞു.
യുകെയിലെ മിൽഡൻഹാളിൽ പുതിയവിമാനം നിർത്തിയതിന്റെ കാരണവും ട്രംപ് വിശദീകരിച്ചു. അവിടെയുള്ള യുഎസ് സൈനികർക്ക് പുതിയ വിമാനം കാണാൻ വേണ്ടിയായിരുന്നു ഇതെന്നാണ് ട്രംപ് പറഞ്ഞത്.
തുർക്കിയിൽ നിന്നും പഴയ വിമാനത്തിൽ ട്രംപ് യാത്ര തിരിച്ചപ്പോൾ വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് വിന്‍ഡോ പൂർണ്ണമായും താഴ്ത്തിവെക്കാൻ നിർദേശിച്ചിരുന്നു. കൂടാതെ, വിമാനത്തിന്റെ ലൈവ് ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിടുന്ന ട്രാക്കർ സിസ്റ്റം ഇസ്താംബൂളിനടുത്തുള്ള കരിങ്കടലിന് മുകളിൽ എത്തുന്നതുവരെ ഓഫ് ചെയ്തിട്ട നിലയിലായിരുന്നു. ഈ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നവര്‍ അപകടകരമായ ഒരു ഫ്ലൈറ്റിൽ ആയിരുന്നതുകൊണ്ടാകാം വിന്‍ഡോകള്‍ അടയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു.
തുർക്കിയിൽ നിന്നും പഴയ വിമാനത്തിൽ ഇംഗ്ലണ്ടിലെത്തിയ ട്രംപ്, അവിടെ വെച്ച് പുതിയ വിമാനത്തിലേക്ക് മാറിക്കയറി വാഷിംഗ്ടണിലേക്ക് തിരിക്കുകയായിരുന്നു. അതേസമയം ഏറെ ചര്‍ച്ചയായ ഈ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വൈറ്റ് ഹൗസോ സീക്രട്ട് സർവീസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.