കുഞ്ഞനിയന്റെ തലയിൽ മണ്ണ് വീഴാതിരിക്കാൻ കൈവെച്ച് കിടന്നത് 17 മണിക്കൂർ; ഏഴുവയസുകാരിയുടെ കരുതലിൽ കണ്ണുനനഞ്ഞ് ലോകം

യു.എൻ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ആ ചിത്രം ആദ്യം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്

Update: 2023-02-08 08:25 GMT
Editor : Lissy P | By : Web Desk
Advertising

അങ്കാറ:തുർക്കിയെയും സിറിയയെയും തകർത്തെറിഞ്ഞുകൊണ്ടാണ് ഭൂകമ്പം കടന്നുപോയത്. തകർന്ന കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ സ്വന്തക്കാരെയും ബന്ധുക്കളയും തിരയുന്നവരുടെയും ഉള്ളുലക്കുന്ന കാഴ്ചയാണ് തുർക്കിയിൽ നിന്നെല്ലാം വരുന്നത്. മരണസംഖ്യ 8000 കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇനിയും പതിനായിരക്കണക്കിന് പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയും മഴയുമെല്ലാം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.ഈ ദുരിതക്കാഴ്ചകൾക്കിടിയിൽ നിന്ന് ആശ്വാസത്തിന്റെയും കരുതലിന്റെയും സ്‌നേഹത്തിന്റെയും ഒരു നനവുള്ള ദൃശ്യമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.

തകർന്ന കോൺഗ്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ സഹോദരനും സഹോദരിയും. കുഞ്ഞനിയന്റെ തലയിൽ മണ്ണും പൊടിയും വീഴാതിരിക്കാൻ ആ ചേച്ചി കൈകൊണ്ട് കവചമൊരുക്കിയിരിക്കുന്നു. 17 മണിക്കൂറുകളോളമാണ് ആ പെൺകുട്ടി സഹോദരനെ സംരക്ഷിച്ചുകൊണ്ട് ഉറങ്ങാതെ കിടന്നത്. ഒടുവിൽ രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തുമ്പോൾ ഒരു പുഞ്ചിരയോടെയാണ് അവൾ വരവേറ്റത്.

യു.എൻ പ്രതിനിധിയായ മുഹമ്മദ് സഫയാണ് ആ ചിത്രം ആദ്യം സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് നിരവധി പേർ ആ ട്വീറ്റ് വൈറലായത്. ഇത്രയും വലിയ ദുരന്തത്തിനിടയിലും ആ കൊച്ചുപെൺകുട്ടി മനക്കരുത്തോടെ നേരിട്ടെന്നും അവൾ വളരെ ധൈര്യം നിറഞ്ഞ കുട്ടിയാണെന്നും പലരും കമന്റ് ചെയ്തു. ഇത് ഏറെ പ്രത്യാശ പകരുന്ന ചിത്രമാണെന്ന് ചിലർ കമന്റ് ചെയ്തു.

യുദ്ധത്തിൽ തകർന്ന സിറിയൻ പട്ടണത്തിൽ നിന്ന് ഒരു നവജാത ശിശുവിനെയും പിഞ്ചു കുഞ്ഞിനെയും രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.കുഞ്ഞിനെ കണ്ടെടുക്കുമ്പോൾ പൊക്കിൾക്കൊടി അറ്റുപോയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

തിങ്കളാഴ്ച പുലർച്ചെ, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലെ പലനഗരങ്ങളിലുമുണ്ടായത്. ഒമ്പത് മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. സിറിയയും ലെബനനും ഉൾപ്പെടെ മേഖലയിലെ പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിറിയയിലും ആയിരങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ എട്ടുമടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News