ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ രൂപ; ഇനി എങ്ങോട്ട്?
രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് താഴ്ചയായ 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി
മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ സാമ്പത്തിക രംഗത്തിന് കനത്ത പ്രഹരമേൽപ്പിക്കുന്നു. ഇന്ന് നടന്ന വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയായ 95.21 എന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കുന്നതും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും രൂപയുടെ തകർച്ചക്ക് വേഗം കൂട്ടി. വ്യാപാരത്തിനൊടുവിൽ 94.83 എന്ന നിലയിലാണ് രൂപ എത്തിയത്.
2026 സാമ്പത്തിക വർഷം ഇന്ത്യൻ കറൻസിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം കാലഘട്ടമാണ്. ഈ ഒരൊറ്റ വർഷം കൊണ്ട് രൂപയുടെ മൂല്യത്തിൽ 10 ശതമാനത്തിന്റെ വൻ ഇടിവാണുണ്ടായത്. 2011-12 കാലഘട്ടത്തിന് ശേഷം രൂപ നേരിടുന്ന ഏറ്റവും വലിയ വാർഷിക തകർച്ചയാണിത്. കഴിഞ്ഞ 12 മാസമായി ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പുറത്തേക്ക് ഒഴുകുന്നത് രൂപയെ തളർത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളും ഇന്ത്യൻ കറൻസിക്ക് വലിയ വെല്ലുവിളിയായി മാറുകയായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ രൂപയുടെ ഗതി പരിശോധിച്ചാൽ തുടർച്ചയായ സമ്മർദ്ദമാണ് പ്രകടമാകുന്നത്. 2025ൽ 2.4 ശതമാനവും 2024ൽ 1.46 ശതമാനവും മാത്രമായിരുന്നു ഇടിവെങ്കിൽ, ഇത്തവണ അത് പത്ത് ശതമാനത്തിനടുത്തേക്ക് ഉയർന്നു. 2021ൽ മാത്രമാണ് (3.3%) രൂപയ്ക്ക് നേരിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. 2014ലെ 9.4 ശതമാനം ഇടിവിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ രൂപ കടന്നുപോകുന്നത് എന്നത് വിപണിയിലെ കടുത്ത വെല്ലുവിളികളെയാണ് കാണിക്കുന്നത്.
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്, ഇസ്രായേൽ സംയുക്താക്രമണം കടുക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരാൻ കാരണമായി. ബാരലിന് 115 ഡോളർ എന്ന നിരക്കിലേക്ക് എണ്ണവില എത്തിയത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണ്. എണ്ണവില കൂടുന്നത് രാജ്യത്തെ വ്യാപാര കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് രൂപയുടെ മൂല്യം ഇനിയും ഇടിയാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്. മാർച്ചിൽ മാത്രം നിഫ്റ്റി സൂചികയിൽ 11 ശതമാനത്തിന്റെ ഇടിവുണ്ടായി, ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ നീക്കങ്ങളും റിസർവ് ബാങ്കിന്റെ ഇടപെടലുകളും രൂപയുടെ മൂല്യത്തിൽ നിർണായകമാകും. രൂപയുടെ തകർച്ച നിയന്ത്രിക്കാൻ ആർ.ബി.ഐ വിപണിയിൽ സജീവമായി ഇടപെടുന്നുണ്ടെങ്കിലും ആഗോള ഘടകങ്ങൾ അനുകൂലമല്ലാത്തത് വെല്ലുവിളിയായി തുടരാനാണ് സാധ്യത. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില കൂടുന്നതിനും പണപ്പെരുപ്പത്തിന് വഴിതെളിക്കുമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.