കോണ്‍സ്റ്റന്റൈന്‍ ഫാന്‍സ് ക്ഷമിക്കുക; ഈ സമനിലയിലും നമുക്ക് നേട്ടങ്ങളുണ്ട്
യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ നീങ്ങുയാണെങ്കില്‍ ഒരു പത്ത് വര്‍ഷം കൊണ്ടെങ്കിലും ഏഷ്യയിലെ ഒരു കോംപെറ്റെറ്റീവ് ടീം ആയി ഇന്ത്യ മാറും എന്ന പ്രത്യാശയിലാണ് ഫുട്ബോള്‍ ആരാധകര്‍
താജിക്കിസ്ഥാനിലെ ഡഷ്യൂമ്പേയിലിത് മഞ്ഞുകാലമാണ്. ഡിഗ്രി സെന്‍റിഗ്രേഡ് പത്തില്‍ താഴെ കോടമഞ്ഞുപെയ്യുന്ന റിപ്പബ്ലിക്കന്‍ സ്റ്റേഡിയത്തില്‍ ആവേശക്കാറ്റുണര്‍ത്തിയായിരുന്നു ഖത്തര്‍ 2022 ഫിഫ വേള്‍ഡ്കപ്പ് - ചൈന 2023 എ എഫ് സി കപ്പ് സംയുക്ത യോഗ്യതറൗണ്ടിലെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മല്‍സരം ആരംഭിച്ചത്. ജിങ്കന്‍റെയും, അനസിന്‍റെയും അസാന്നിധ്യത്തിലും പ്രണോയ് ഹാള്‍ഡറിന്‍റെ തിരിച്ച് വരവിലുമായി ചില മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. പ്രതിരോധത്തില്‍ പ്രിതം കൊട്ടാളും രാഹുല്‍ ബെഖേയും ആദില്‍ ഖാനും മന്ദര്‍ റാവു ദേശായിയും മധ്യനിരയില്‍ പ്രണോയും, ബ്രന്‍ഡണും ഇത്തിരി ഡിഫന്‍സീവ് ആയും ആഷിഖ് - സഹല്‍ - ഉദാന്ത ത്രയം അറ്റാക്കിങ് മോഡിലായും ഏക സ്ട്രൈക്കര്‍ ആയി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും അണിനിരന്ന താരതമ്യേന ആക്രമണോത്സുകതയുള്ള ലൈനപ്പുമായാണ് ഇന്ത്യ ഇറങ്ങിയത്. മറുഭാഗത്ത് ഫിഫ റാങ്കിങ് 149 സ്ഥാനത്താണെങ്കിലും 29 വയസ്സിന്‍റെ യുവത്വമുള്ള കോച്ച് അനൗഷ് ദസ്തഗീറിന്‍റെ ശിക്ഷണത്തില്‍ ഗോകുലം കേരള FCയുടെ ഏറ്റവും പുതിയ സൈനിങുകളിലൊന്നായ അമീരിയും ഫൈസല്‍ ഷയെസ്തയും ഫര്‍ഷാദ് നൂറും അടങ്ങിയ ശക്തമായ ടീം തന്നെയായിരുന്നു അഫ്ഗാനിസ്ഥനും അണിനിരത്തിയത്.
തികച്ചും വ്യത്യസ്തവും കാഠിന്യമേറിയതുമായ പിച്ചും കാലാവസ്ഥയും ആയിരുന്നെങ്കിലും ടീം ഇന്ത്യ കളി തുടങ്ങിയത് മികച്ച നീക്കങ്ങളുമായായിരുന്നു. പൊസെഷന്‍ നിലനിര്‍ത്തിയും ഇന്‍ഡയറക്റ്റ് മൂവ്മെന്‍റുകളുമായും ആദ്യത്തെ അഞ്ചാറ് മിനുട്ടില്‍ ഇന്ത്യ കളം ഭരിച്ചു. പ്രിതം കൊട്ടാളിന്‍റെ മികച്ചൊരു ക്രോസ് അഫ്ഗാന്‍ ബോക്സില്‍ അപകടം വിതച്ച് ഗോളിനരികിലെത്തിയത് ഇന്ത്യന്‍ ആരാധകരെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു. തുടക്കം പതിഞ്ഞതായിരുന്നെങ്കിലും പിന്നീട് അഫ്ഗാനിസ്ഥാന്‍ കളിയുടെ കടിഞ്ഞാണ്‍ പതിയെ കയ്യിലെടുക്കുന്നതാണ് കണ്ടത്. ഷോട് പാസുകളും, ലോങ് ബോളുകളുമായി കംപ്ലീറ്റ് ഹൈപ്രെസ്സിങിലേക്ക് പതിയെ പതിയെ അവര്‍ നീങ്ങിത്തുടങ്ങി. വലത് വിങിലൂടെ തുടങ്ങുന്ന നീക്കങ്ങള്‍ ഡെലിവറി ഓപ്ഷന്‍സ് ഇല്ലാതെയാവുമ്പോള്‍ പിന്‍വാങ്ങി ഫ്ലാങ്ക് ഷിഫ്റ്റ് ചെയ്തും , വോള്‍ പാസിങിലൂടെയും അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍ പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചു കൊണ്ടേയിരുന്നു . മധ്യനിരയുടെ മുഴുവന്‍ നിയന്ത്രണവും കയ്യിലെടുത്ത അഫ്ഗാന്‍ പത്താം മിനുട്ടില്‍ ഗുര്‍പ്രീതിന്‍റെ മികവില്‍ മാത്രം ഗോളിലെത്തിയില്ല. സെറ്റ്പീസുകള്‍ ഭീഷണിയാവാറുള്ള ഇന്ത്യ ആദ്യപതിനഞ്ചാം മിനുട്ടില്‍ തന്നെ രണ്ടാം കോര്‍ണറും വഴങ്ങിയെന്നത് തന്നെ അഫ്ഗാനിസ്ഥാന്‍റെ ആധിപത്യം വെളിപ്പെടുത്തുന്നതായിരുന്നു. മന്ദര്‍ റാവു ദേശായിയുടെ ഇടത് വിങിലൂടെ പലപ്പോഴും അവര്‍ നൂഴ്ന്നു കയറിക്കൊണ്ടേയിരുന്നു.
കളിയുടെ 27ാം മിനുട്ടിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക് ചെറിയൊരാശ്വാസമായി ആഷിഖിന്‍റെ സഹലും ഛേത്രിയുമായി സംഘടിതമായി നെയ്ത ഒരു നീക്കത്തിനൊടുവില്‍ ഉതിര്‍ത്ത ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് കാണാനായത്. അത് വരെ നിശബ്ദമായ ഇടത് വിങില്‍ ആഷിഖ് വീണ്ടും ഡ്രിബ്ലിങിലൂടെ സ്പേസ് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരുന്നത് പലതും ശുഭാന്ത്യമായിരുന്നില്ലെങ്കിലും കളിയിലെ അരമണിക്കൂര്‍ നീണ്ട അഫ്ഗാന്‍ കുത്തകയെ ഇല്ലാതാക്കിയെന്ന് പറയാം.
ഒടുവില്‍ ഒന്നാം പകുതിയുടെ അവസാനനിമിഷത്തില്‍ ഒരു കളക്റ്റീവ് മൂവ്മെന്‍റിനൊടുവില്‍ വന്ന ഡേവിഡ് നജേമിന്‍റെ സെക്കന്‍റ് ഓപ്ഷണല്‍ കട്ബാക്ക് കാര്‍പെറ്റ് ക്രോസ് അത്രമേല്‍ നയനമനോഹരമായൊരു ഫസ്റ്റ് ടൈം ഫിനിഷിലൂടെ സെല്‍ഫി നര്‍സാരി ഗോളാക്കി മാറ്റി. പരിമിതമായ വിഭവങ്ങളിലും സുന്ദരമായി കളിച്ച അഫ്ഗാനിസ്ഥാന്‍റെ പ്രയത്നങ്ങളെ നീതികരിക്കുന്നത് തന്നെയായിരുന്നു ആ ഗോള്‍.
ഒരു ഗോളിന് പിറകിലായ ഇന്ത്യ രണ്ടാം പകുതിയില്‍ മന്‍വീറിനെയും, ഫാറൂഖ് ചൗധരിയെയും, ലെന്‍ ഡുംഗലിനെയും ഇറക്കി മുഴുനീള ആക്രമണപദ്ധതികളുമായി വന്നത് കളിയില്‍ വീണ്ടും ഇന്ത്യയുടെ വരുതിയിലേക്കെത്തിച്ചു. ഛേത്രിയും മന്‍വീറും എതിര്‍ ബോക്സില്‍ നിരന്തരം സാന്നിധ്യമറിയിച്ചതും മധ്യനിരയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചതും അഫ്ഗാനിസ്ഥാനെ കളിയുടെ വേഗത കുറക്കുക എന്ന നെഗറ്റീവ് തന്ത്രത്തിലേക്ക് നയിച്ചു. 58ാം മിനുട്ടിലും 67ാംമിനുട്ടിലും ഛേത്രിയും ഉദാന്തയും ഓരോ അര്‍ധാവസരങ്ങളും 68ാം മിനുട്ടില്‍ ഗോളെന്നുറച്ചൊരു ഓപണ്‍ നെറ്റ് ഹെഡ്ഢര്‍ ചാന്‍സ് വീണ്ടും ഛേത്രി പാഴാക്കിയതും ഇന്ത്യയുടെ അടുത്ത റൗണ്ട് സ്വപ്നങ്ങളെ അകറ്റി കൊണ്ടേയിരുന്നു. കരഘോഷങ്ങളോടെ കളികണ്ട ഇന്ത്യന്‍ ആരാധകരുടെ ഹൃദയം നുറുങ്ങുന്ന നിമിഷങ്ങളായിരുന്ന അവ.
കളി അവസാന പതിനഞ്ച് മിനുട്ടിലേക്ക് നീങ്ങിയതോടെ കുറഞ്ഞപക്ഷം സമനിലയെങ്കിലും നേടണമെന്ന ത്വരയോടെ അഫ്ഗാനിസ്ഥാന്‍ തേഡില്‍ ഇന്ത്യയുടെ മധ്യനിരയും ആക്രമണനിരയും നിരന്തരം റെയ്ഡ് നടത്തിക്കൊണ്ടേയിരുന്നു. പക്ഷെ അലക്ഷ്യമായ ഡെലിവറികളും, എന്‍ഡ് കണക്ഷനുകളും ഗോളെന്ന തീരമണയാന്‍ സാധിക്കുന്നവയായിരുന്നില്ലെന്ന് മാത്രം. കളി 90മിനുട്ടും കഴിഞ്ഞ് ഇഞ്ച്വറി ടൈമിലേക്ക് നീങ്ങി. പൊരുതിക്കൊണ്ടേയിരുന്ന ഇന്ത്യക്ക് വലത് വിങ്ങില്‍ 93ാം മിനുട്ടില്‍ ഒരു കോര്‍ണര്‍ ലഭിക്കുന്നു. ബ്രന്‍ഡണ്‍ ഫെര്‍ണാണ്ടസ് എടുത്ത ഔട് സ്വിങിങ് കോര്‍ണര്‍ കിക്കിനെ അഫ്ഗാനിസ്ഥാന്‍ മാര്‍ക്കിങിലെ പാളിച്ചയെ മുതലെടുത്ത് ഉയര്‍ന്ന് ചാടി മനോഹരമായൊരു ഹെഡ്ഢറിലൂടെ മുന്‍ ബ്ലാസ്റ്റേഴ്സ് താരം ലെന്‍ഡുംഗല്‍ ഗോളാക്കി മാറ്റി. 130കോടി ജനതയിലെ വലിയൊരു പക്ഷം ഫുട്ബോള്‍ പ്രേമികളുടെ മോഹഭംഗത്തെ താല്‍ക്കാലികമായെങ്കിലും തടഞ്ഞ് നിര്‍ത്താനാവുന്ന സമനില ആ ഗോളിലൂടെ ഇന്ത്യക്ക് നേടാനായി എന്ന് സമാശ്വസിക്കാം.
കളിയെ ആകെത്തുകയില്‍ വിലയിരുത്തുമ്പോള്‍ ഇരുപകുതികളിലെയും കളിയൊഴുക്കിനെ നീതിരിക്കാനാവുന്ന ഫലമാണ് ഇത്. റാങ്കിങിലും അടിസ്ഥാനസൗകര്യങ്ങളിലും, എന്തിന് ജീവിതസാഹചര്യങ്ങളില്‍ പോലും പിറകിലായ അഫ്ഗാനിസ്ഥാന്‍ ആദ്യപകുതിയില്‍ വ്യക്തമായ മേല്‍ക്കൈയ്യോടെയാണ് കളി മെനഞ്ഞത്. ആ ഗോളിലെക്കെത്തിയ നീക്കത്തില്‍ ബോക്സില്‍ അവരെടുക്കുന്ന ആയാസരഹിതമായ സ്ഥാനമാറ്റങ്ങളും, ശാന്തതയും ശരിക്കും അവരുടെ ഹോംവര്‍ക്കിനെ എടുത്ത് കാണിക്കുന്നതായിരുന്നു. ടെക്നിക്കലി അത്ര ബ്രില്യന്‍റായ താരങ്ങള്‍ അധികമൊന്നുമില്ലെങ്കിലും കോച്ചിന്‍റെ പദ്ധതികളും ഡിമാന്‍റുകളും നിവര്‍ത്തിച്ചു കൊടുക്കാന്‍ പ്രതിബദ്ധതയുള്ള ഒരു കൂട്ടമാണ് അഫ്ഗാനിസ്ഥാന്‍ ടീം. അനാവശ്യമായ റണ്ണപ്പുകളോ, പന്തടിച്ചകറ്റലുകളെ ഇല്ലാതെ കളിച്ച അഫ്ഗാനിസ്ഥാന്‍ തീര്‍ച്ചയായും കയ്യടികള്‍ അര്‍ഹിക്കുന്നുണ്ട്.
പരിചയസമ്പത്തിന്‍റെ കുറവുള്ള ഇന്ത്യ ഒരിക്കല്‍ കൂടി സുനില്‍ ഛേത്രിയുടെ തോളില്‍ ആശ്രയം കണ്ടെത്താനുള്ള ശ്രമം തുടരുന്നു എന്നതും, അറ്റാക്കിങ് തേഡില്‍ ഡിസിഷന്‍ മെയ്ക്കിങിലും ഡെലിവറികളിലും കൃത്യത എന്നത് ഇനിയും കാതങ്ങളകലെയാണെന്ന ദുഃഖസത്യം മുഴച്ചുനില്‍ക്കുന്നു എന്നതുമൊഴിച്ചാല്‍ കളിയില്‍ മാറ്റങ്ങളുണ്ടാവുന്നുണ്ട് എന്ന് പറയാം. പരിചിതമല്ലാത്ത കാലാവസ്ഥയും, പിച്ചും കളിയൊഴുക്കിനെ ബാധിച്ചെങ്കിലും ഗോള്‍ നേടാനുള്ള മാനസികനില ഇന്ത്യ കാണിക്കുന്നത് ശുഭോദര്‍ക്കമാണ്. 4 കളികളില്‍ നിന്ന് 3 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് ബെര്‍ത്തും ഒരു സ്വപ്നമായി മാറാതിരിക്കാന്‍ അടുത്ത മല്‍സരങ്ങളില്‍ ജയിക്കുകയും കണക്കിലെ കളികളുടെ സഹായവും ആവശ്യമായി വരും..
സ്റ്റീഫന്‍ കോണ്‍സ്റ്റന്‍റൈന്‍ ആരാധകര്‍ AFC കപ്പിലെ പ്രകടനങ്ങളും, ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയുമൊക്കെ പരാജയപ്പെടുത്തിയ ഗാഥകളുമായി ഇഗോര്‍ സ്റ്റിമാകിന്‍റെ കിരീടത്തിനെതിരെ വാളോങ്ങിത്തുടങ്ങിയിട്ടുണ്ട്. സ്റ്റിമാക് പുതിയൊരു സിസ്റ്റത്തിലേക്ക് ടീമിനെ രൂപപ്പെടുത്താന്‍ ഇനിയും സമയം ആവശ്യപ്പെടുകയും , 2026 വേള്‍ഡ് കപ് ക്വാളിഫൈയറുകളാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്നും വെളിപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ നീങ്ങുയാണെങ്കില്‍ ഒരു പത്ത് വര്‍ഷം കൊണ്ടെങ്കിലും ഏഷ്യയിലെ ഒരു കോംപെറ്റെറ്റീവ് ടീം ആയി ഇന്ത്യ മാറും എന്ന പ്രത്യാശയിലാണ് ഫുട്ബോള്‍ ആരാധകരും.