പൊലീസിന്റെ ഓരോ വെടിയുണ്ടയും ഉന്നംവെക്കുന്നത് ഭരണഘടനയെ... തിഹാറില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് എഴുതുന്നു
പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ഇന്ന് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്‍ജിദിന് മുമ്പില്‍ അരങ്ങേറിയ ഐതിഹാസിക പ്രതിഷേധ റാലിയും അതിന്റെ മുന്‍നിരയില്‍ നിന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും ആരും മറക്കാനിടയില്ല. പ്രതിഷേധത്തിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണ്‍ ഇന്ന് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. ജയില്‍ നിന്നും ആസാദ് ജനങ്ങള്‍ക്ക് എഴുതിയ തുറന്ന കത്തിന്റെ പൂര്‍ണരൂപം.
പ്രിയ ഇന്ത്യക്കാരെ,
ജയ് ഭീം, ഭരണഘടന ജയിക്കട്ടെ...
നമ്മുടെ പോരാട്ടം എത്ര ശക്തവും ഭരണഘടനാപരവും ബഹുജന താൽപ്പര്യങ്ങളില്‍ ഊന്നിയുള്ളതാണെന്നും കൃത്യമായി അടയപ്പെടുത്തുന്നതായിരുന്നു കേന്ദ്ര സർക്കാർ അതിനോട് പ്രതികരിച്ച രീതി. ആർ.എസ്.എസിന്റെ സമ്മർദത്തിന് വഴങ്ങി എസ്.സി / എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമം ദുര്‍ബലപ്പെടുത്താന്‍ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചപ്പോൾ, ഭീം ആര്‍മിയും മറ്റ് ദലിത് സംഘടനകളും നടത്തിയ പോരാട്ടം കാരണം അതില്‍ നിന്നു പിന്മാറാൻ അവര്‍ നിർബന്ധിതരായി. സന്ത് ശിരോമണി രവിദാസ് മഹാരാജ് ഗുരുഗഡ് പൊളിക്കാന്‍ ശ്രമിച്ചപ്പോഴും ഇത് ആവര്‍ത്തിച്ചു. ആ പ്രതിഷേധത്തിൽ മുൻപന്തിയിലായിരുന്നു ബഹുജന്‍. അന്ന് ബഹുജന്‍ വിഭാഗത്തിന്റെ പോരാട്ടത്തിന് നേതൃത്വം നൽകിയതിന്റെ ശിക്ഷയായി എന്നെ ജയിലിലേക്ക് അയച്ചു. ഒരിക്കൽ കൂടി, നമ്മൾ സമാനമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്.
ഭരണഘടന വിരുദ്ധരായ ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം (സി.എ.എ) കൊണ്ടുവന്നു. ഈ നികൃഷ്ടമായ നിയമം മുസ്‌ലിംകൾക്കെതിരെ മാത്രമല്ല, എസ്.സി / എസ്.ടി / ഒ.ബി.സി, മറ്റു മതന്യൂനപക്ഷങ്ങൾ തുടങ്ങി എല്ലാ ബഹുജൻ വിഭാഗങ്ങള്‍ക്കും എതിരാണ്. നമ്മൾ അതിൽ പ്രതിഷേധിച്ചതിനാൽ ഞാൻ വീണ്ടും ജയിലിലായി. ഉത്തർപ്രദേശിൽ നിരവധി പ്രതിഷേധക്കാര്‍ ദാരുണമായി കൊല്ലപ്പെട്ടതായി ഞാന്‍ അറിഞ്ഞു. ഈ വേദനാജനകമായ സമയത്ത് എന്റെ ബഹുജന്‍ സോദരര്‍ക്കൊപ്പം ഇല്ലാത്തതിൽ എനിക്ക് ദുഖമുണ്ട്. സമാധാനപരമായി പ്രതിഷേധച്ചവരെ വെടിവച്ചുകൊല്ലുന്ന രീതി, യോഗി ആദിത്യനാഥ് സർക്കാർ പൂർണ്ണമായും സ്വേച്ഛാധിപത്യത്തിലേക്ക് തിരിയുകയാണെന്ന് വ്യക്തമാക്കുന്നതാണ്. എന്നാൽ ഈ വെടിയുണ്ടകൾ ബഹുജന്‍ വിഭാഗത്തെയല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയെയാണ് ഉന്നംവെക്കുന്നതെന്ന് നാം മനസിലാക്കണം. ഭരണഘടനയുടെ അനുയായികളായ നമ്മളെല്ലാവരും അത് സംരക്ഷിക്കാൻ പോരാടണം, അത് ഭരണഘടനാപരമായ വഴികളിലൂടെയായിരിക്കണം.
അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ബി.ജെ.പി തീരുമാനിച്ചുവെന്നതിൽ സംശയമില്ല. അംബേദ്കർ പറഞ്ഞതുപോലെ, ഈ രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി മാറിയാൽ, ഇന്ത്യയുടെ പതനം ഉറപ്പാണ്. ബി.ജെ.പി ഇന്ത്യയെ ആ പാതയിലേക്ക് കൊണ്ടുപോകുകയാണ്. എന്നാല്‍ ഞാൻ ജയിലിലായിട്ടും നമ്മുടെ നൂറുകണക്കിന് പ്രവര്‍ത്തകരെ തടവിലാക്കിയിട്ടും, ഈ പോരാട്ടത്തിന്റെ തീവ്രത കുറയ്ക്കാന്‍ നിങ്ങൾ അനുവദിച്ചിട്ടില്ല എന്നത് സന്തോഷം തരുന്നതാണ്. ഈ പോരാട്ടം മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ലെന്ന് ഞാൻ ആവർത്തിക്കട്ടെ; സി.എ.എ, ബഹുജൻ വിഭാഗത്തിലെ ഓരോ അംഗങ്ങളെയും ബാധിക്കുന്നതാണ്.
അതുകൊണ്ട് പ്രിയ ബഹുജൻ കൂട്ടാളികളേ, സി.എ.എ ഇന്ത്യക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്ന് നമ്മൾ മനസിലാക്കണം. എൻ.ആർ.സിയുടെ കീഴിൽ മോദി സർക്കാർ പൗരത്വ തെളിവ് ആവശ്യപ്പെടുമ്പോൾ, അത് മുസ്‌ലിംകളോട് മാത്രമായിരിക്കില്ല - എല്ലാ പട്ടികജാതി, പട്ടികവർഗക്കാർ, ദരിദ്രർ, ഭവനരഹിതർ, നാടോടികൾ, കർഷകർ, ഗോത്രവർഗക്കാരോടൊക്കെ തെളിവ് നല്‍കാന്‍ ആവശ്യപ്പെടും.
വായനക്കാരെ, നിങ്ങള്‍ ഓരോരുത്തരും ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെടും. ഇതിനർത്ഥം ഭവനരഹിതർ, ആദിവാസികള്‍, നാടോടികൾ, നിരക്ഷരരായ ബഹുജന്‍ വിഭാഗക്കാര്‍, ഗോത്രവർഗക്കാർ എന്നിവർക്ക് ഒറ്റരാത്രികൊണ്ട് അവരുടെ വോട്ടവകാശവും സംവരണവും നഷ്ടപ്പെടും എന്നാണ്. ഇതാണ് ആർ.എസ്.എസിന്റെ പ്രധാന അജണ്ട. എന്തിനെതിരെയാണോ അംബേദ്കർ പോരാടിയതും അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കുകയും ചെയ്തത്, അതേ വ്യവസ്ഥയിലേക്ക് നമ്മെ ഇവര്‍ കൊണ്ടുവരും. അതുകൊണ്ട് തന്നെ നമ്മള്‍ ഒരുമിച്ച് പോരാടണം. നമ്മളെ ജയിലിൽ അടച്ചതുകൊണ്ട് ഈ പ്രതിഷേധത്തെ തകർക്കാൻ കഴിയില്ലെന്ന് ബി.ജെ.പി സർക്കാർ ഓർമ്മിക്കുന്നത് നന്നായിരിക്കും. ഈ പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ളതാണ്. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ളത്. ഈ യുദ്ധം ബഹുജൻ വിഭാഗത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ടതാണ്. ഈ പോരാട്ടത്തിനായി എന്റെ ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവന്നാൽ പോലും ഞാനത് ചെയ്യും.
ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കാൻ സര്‍വതും ത്യജിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ബഹുജന്‍ സഹോദരങ്ങളില്‍ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്, അവർ ഒരിക്കലും പോരാട്ടം ഉപേക്ഷിക്കരുത്. കൂടാതെ അത് അക്രമാസക്തമാകുന്നത് തടയുകയും വേണം. കാരണം ഈ പ്രതിഷേധം വളരെ വലുതാണ്, അക്രമം അതിനെ ദുർബലപ്പെടുത്തും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എന്റെ ഹൃദയത്തില്‍ നിന്നുള്ള അനുശോചനം അറിയിക്കുകയാണ്. ഞാൻ ജയിലിൽ നിന്ന് പുറത്തുവന്നാല്‍ ഈ കുടുംബങ്ങളിലെല്ലാം ഞാനെത്തും.
ഉത്തർപ്രദേശ് പൊലീസിന്റെ പെരുമാറ്റം സംശയാസ്പദമാണ്. പക്ഷപാതം കാരണം അവര്‍ ആർ.എസ്.എസ് അംഗങ്ങളെപ്പോലെയാണ് പെരുമാറുന്നത്. മുസ്‍ലിംകളെ ഭീഷണിപ്പെടുത്തുകയും പാകിസ്താനിലേക്ക് പോകാൻ പറയുകയും ചെയ്ത മീററ്റ് സിറ്റി എസ്.പി അഖിലേഷ് സിങ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സുപ്രിംകോടതി ഇത് ഉടൻ പരിഗണിക്കുകയും പൊലീസ് ക്രൂരത അന്വേഷിക്കാൻ ജഡ്ജിമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും വേണം. വ്യാജ കേസുകൾ ഫയൽ ചെയ്ത ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊലീസ്, ഇരകളാക്കിയവരെ നിങ്ങൾ പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുക മാത്രമല്ല പൂർണ്ണമായും വിശ്വസിക്കുന്നു. സാധാരണക്കാരായ ഭീം ആർമി പ്രവര്‍ത്തകരുടെ മനോവീര്യം ഉയർത്തിപ്പിടിക്കുക. പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടികളില്‍ നിന്നും തന്ത്രങ്ങളിൽ നിന്നും നിങ്ങളുടെ പ്രസ്ഥാനത്തെ സംരക്ഷിക്കുക.
ഭരണഘടനയാണ് നമ്മളെ നിലനിര്‍ത്തുന്നത്. അത് നമ്മുടെ പ്രാഥമികവും അടിസ്ഥാനവുമായ ചിന്തയാണ്. അത് ബഹുജൻ വിഭാഗത്തിന്റെ സംരക്ഷണ കവചമാണ്. അതിനാൽ, ഭരണഘടനയെ ലക്ഷ്യമിടുന്ന ഓരോ നീക്കവും പരാജയപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക. അവസാനമായി ജാർഖണ്ഡ് ജനതയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയുടെ മനുവാദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിലൂടെ, പ്രതിസന്ധിഘട്ടങ്ങള്‍ക്കിടയിൽ പ്രതീക്ഷയുടെ ഒരു പ്രകാശകിരണമാണ് തെളിയിച്ചിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം
ചന്ദ്രശേഖർ ആസാദ്
ഭീം ആർമി.