ഒമാനിൽ റസ്റ്റോറന്‍റുകള്‍ക്കും കഫേകൾക്കുമുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി
ഹോട്ടലുകളിലും കഫേകളിലും അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ
ഒമാനിൽ കോവിഡ് സാഹചര്യത്തിൽ റസ്റ്റോറന്‍റുകള്‍ക്കും കഫേകൾക്കുമുള്ള മാർഗ നിർദേശങ്ങൾ പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കി. ഹോട്ടലുകളിലും കഫേകളിലും അമ്പത് ശതമാനം ആളുകളെ മാത്രമാണ് പ്രവേശിപ്പിക്കാൻ പാടുള്ളൂ.
റസ്റ്റോറന്‍റുകളിലും കഫേകളിലും മുൻകരുതൽ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാൻ. ഹോട്ടലുകളിൽ പ്രവേശന കവാടങ്ങൾ കുറക്കണമെന്നും നിർദേശത്തിൽ പറയുന്നു. കോവിഡ് മാർഗ നിർദേശങ്ങൾ പ്രധാന കവാടത്തിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെയും അതിഥികളുടെയും താപനില പരിശോധിക്കണം. അതിഥികളും റിസപ്ഷനിസ്റ്റും തമ്മിൽ രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഹോട്ടലുകൾ ഹൗസ്കീപ്പിങ് പുറം കരാർ നൽകിയിരിക്കുകയാണെങ്കിൽ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ഇവരെ ഒരു ഹോട്ടലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ പാടില്ല.
ഹോട്ടൽ താമസ മുറികൾ ഒരാൾ ഒഴിഞ്ഞ് രോഗാണുമുക്തമാക്കൽ പ്രവർത്തനങ്ങളും മറ്റും നടത്തിയ ശേഷം കുറഞ്ഞത് 24 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമേ അടുത്തയാൾക്ക് നൽകാൻ പാടുള്ളൂ. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരും സാമൂഹിക അകലമടക്കം പാലിക്കണം.