'എന്തിന് പുറം തിരിഞ്ഞു? ഇത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചതിയെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ യുവന്റസ് പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍.

Update: 2021-03-10 11:19 GMT

ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കാണാതെ യുവന്റസ് പുറത്തായതിന് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍. റൊണാള്‍ഡോ വരുത്തിയൊരു പിഴവാണ് എഫ്‌സി പോർട്ടോയ്‌ക്കെതിരായ മത്സരത്തില്‍ യുവന്റസിന് വിനയായതെന്നാണ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. എവേ ഗോളുകളുടെ പിന്‍ബലത്തിലാണ് പോര്‍ട്ടോ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്വന്തം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് യുവന്റസ് ജയിച്ചെങ്കിലും ആദ്യ പാദത്തില്‍ 2-1ന് തോറ്റതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സംഘത്തിനും തിരിച്ചടിയായത്.

Advertising
Advertising

115ാം മിനുറ്റില്‍ പോര്‍ട്ടോക്ക് ലഭിച്ചൊരു ഫ്രീകിക്ക്, ഗോളില്‍ കലാശിച്ചതാണ് ഇറ്റാലിയന്‍ മാധ്യമങ്ങളെ ചൊടിപ്പിച്ചത്. ഇതില്‍ റൊണാള്‍ഡോക്ക് പങ്കുണ്ടെന്നാണ് മാധ്യമങ്ങളുടെ ആരോപണം. ഫ്രീകിക്ക് എടുത്തതിന് പിന്നാലെ റൊണാള്‍ഡോ പുറംതിരിഞ്ഞുചാടി. റൊണാള്‍ഡോയുടെ കാലിനിടയിലൂടെ പന്ത് നേരെ വലക്കുള്ളിലേക്കും. റൊണാള്‍ഡോ വഞ്ചിച്ചു എന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ ഇറ്റാലിയന്‍ പത്രമായ കോറിയര്‍ ഡെല്ലോ സ്‌പോര്‍ട്ട് വിശേഷിപ്പിച്ചത്. മുന്‍ ഇംഗ്ലീഷ് മാനേജര്‍ ഫാബിയോ കാപ്പല്ലോയും റൊണാള്‍ഡോയെ വിമര്‍ശിച്ച് രംഗത്ത് എത്തി. മാപ്പര്‍ഹിക്കാത്ത തെറ്റാണ് റൊണാള്‍ഡോയുടെത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മാപ്പര്‍ഹിക്കാത്ത തെറ്റാണ് റൊണാള്‍ഡോ ചെയ്തത്. ഫ്രീകിക്ക് എടുക്കുമ്പോള്‍ അത് തടയാനായി നില്‍ക്കുന്നവര്‍ പന്തിനെ പേടിക്കരുത്. പന്തിനെ പേടിച്ച് പുറം തിരിഞ്ഞുനില്‍ക്കുകയാണ് റൊണാള്‍ഡോ ചെയ്തത്. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്- കാപ്പല്ലോ പറഞ്ഞു. അതേസമയം രണ്ടു പാദങ്ങളിലുമായി ഇരുടീമുകളും നാലു ഗോളുകളാണ് നേടിയത്. എന്നാൽ എവേ മത്സരത്തിൽ രണ്ടു ഗോൾ നേടിയത് പോർട്ടോയ്ക്ക് അവസാന പതിനാറിലേക്കുള്ള വഴി തുറന്നു.

Tags:    

Similar News