'തുറമുഖം എന്റെ തലയിൽ ഇടാൻ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് ഉറപ്പുണ്ടായിട്ടും പ്രൊമോഷൻ.."; നിർമാതാവിനെതിരെ നിവിൻ പോളി

മാര്‍ച്ച് 10നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക

Update: 2023-03-08 15:49 GMT
Editor : banuisahak | By : Web Desk
Advertising

കാത്തിരിപ്പുകൾക്കൊടുവിൽ മലയാളത്തിന്റെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന ചിത്രം തുറമുഖം റിലീസിനൊരുങ്ങുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പെന്ന് സൂചിപ്പിച്ചത് വെറുതെയല്ല, മൂന്ന് തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്റെ പ്രശ്‌നമാണെന്ന് പറയുകയാണ് നിവിൻ പോളി. കൊച്ചിയിൽ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. കോടികളുടെ ബാധ്യത തന്റെ തലയിലിടാൻ ശ്രമിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ നടൻ വെളിപ്പെടുത്തി.

"ഇത്രയുമധികം പ്രശ്‌നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം. മലയാള സിനിമക്ക് താങ്ങാൻ പറ്റുന്ന ബജറ്റിൽ ചെയ്‌ത ഒരു സിനിമയാണിത്. സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്.

തുറമുഖം നിർമാതാക്കൾ ഈ പടത്തിൽ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂർവമായ കാര്യം അല്ല. പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിട്ടും അഭിനയിച്ചവരോട് പ്രൊമോഷന് വേണ്ടി അഭിമുഖങ്ങളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു"; നിവിൻ പോളി പറയുന്നു.

സിനിമയുടെ മുഴുവൻ സാമ്പത്തിക ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുകയാണെങ്കിൽ റിലീസ് ചെയ്യാമെന്ന് നിർമാതാവ് പറഞ്ഞതായും നിവിൻ പറഞ്ഞു. കോടികളുടെ ബാധ്യത ആ സമയത്ത് തന്റെ തലയിൽ വെക്കാൻ പറ്റില്ലായിരുന്നു അതിനാലാണ് അന്ന് സിനിമ റിലീസാകാതിരുന്നതെന്നും നിവിൻ വെളിപ്പെടുത്തി.

ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകൾ അഴിക്കാൻ നിലവിലെ നിർമാതാവ് ലിസ്റ്റിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും നിവിൻ പറയുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തോട് കടപ്പാടുണ്ടെന്നും നിവിൻ കൂട്ടിച്ചേർത്തു. തുറമുഖം സിനിമയുടെ കൂടെനിന്നതിൽ ലിസ്റ്റിന് നന്ദി പറയാനും നിവിൻ മറന്നില്ല. നിവിൻ പോളിയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒപ്പം ചിത്രം റിലീസിനെത്തുന്നതിന്റെ സന്തോഷവും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Full View

മാര്‍ച്ച് 10നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ''എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു ..മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു'' നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്.

ജോജു ജോർജ്, ഇന്ദ്രജിത് സുകുമാരൻ , നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാര അണിനിരക്കുന്ന 'തുറമുഖം' രാജീവ് രവി ആണ് സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ ഛായാഗ്രഹണവും രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. കെ.എം. ചിദംബരത്തിന്‍റെ നാടകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന്‍ ഗോപന്‍ ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്‌കുമാർ, കലാസംവിധാനം-ഗോകുൽദാസ്, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ.

പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്‍പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 1920കളിൽ പുതിയ കൊച്ചി തുറമുഖം നിർമിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. നാടിന്റെ നാനാഭാഗത്ത് നിന്നും ജോലി തേടി നിരവധി പേർ ലേബർ കോണ്ട്രാക്ടർമാരുടെ ഓഫീസുകൾക്ക് മുന്നിൽ തടിച്ചുകൂടുന്നു. കോണ്ട്രാക്ടർമാരും ശിങ്കിടികളും എറിയുന്ന മെറ്റൽ ടോക്കണുകൾക്ക് വേണ്ടി, ഒരു നേരത്തെ അന്നത്തിനു വക കിട്ടാനുള്ള തൊഴിലിനു വേണ്ടി തൊഴിലാളികൾ പരസ്പരം പൊരുതുന്ന ഒരു കാലം.

പിന്നീട് 1940കളിലേക്കും 50കളിലേക്കും നീങ്ങുന്ന കഥയിൽ ഏറെ വളർന്ന കൊച്ചി തുറമുഖം, കരാറുകാരും മുതലാളിമാരും അവരുടെ ഭാഗം ചേരുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന ഒരു മാഫിയയുടെ വിളനിലമാകുന്നു. തൊഴിലാളികൾ പണിയെടുക്കാനും മാന്യമായി ജീവിക്കാനുമുള്ള അവകാശത്തിനു വേണ്ടി പോരാടേണ്ടി വരുന്ന കാലം. ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം പറയുന്നത്.

Full View
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News