കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 38,549 വിദേശികള്‍; ഭൂരിഭാഗവും ഇന്ത്യക്കാര്‍
സ്വദേശികളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിദേശി നിയമനത്തിന് അനുമതി നൽകിയതെന്ന് ആരോഗ്യ മന്ത്രി
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ 38,549 വിദേശികള്‍ ജോലി ചെയ്യുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. സ്വദേശികളിൽ നിന്ന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിദേശി നിയമനത്തിന് അനുമതി നൽകിയതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ഘട്ടംഘട്ടമായി സ്വദേശികളെ പരിശീലിപ്പിച്ച് വളർത്തിയെടുക്കുവാനുള്ള ശ്രമത്തിലാണെന്നും മന്ത്രാലയത്തില്‍ കുവൈറ്റൈസേഷൻ നയം നടപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പാര്‍ലിമെന്റ് എം.പി അഹമ്മദ് അല്‍ കന്തരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മെഡിക്കൽ, ടെക്‌നിക്കൽ, സപ്പോർട്ടീവ് ഹെൽത്ത് സ്‌പെഷ്യാലിറ്റി വിഭാഗത്തിലാണ് വിദേശികള്‍ കൂടുതലും ജോലി ചെയ്യുന്നത്.
പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ദ്ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും വരും നാളുകളിലും വിദേശികളെ ജീവനക്കാരെ കൂടുതല്‍ നിയമിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം മാന്‍പവര്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. ഇതില്‍ തന്നെ ബഹുഭൂരിപക്ഷവും മലയാളികളാണ്. നേരത്തെ സമ്പൂർണ സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് സിവിൽ സർവീസ് കമ്മീഷൻ വിദേശി നിയമനത്തിനു വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും യോഗ്യരായ വേണ്ടത്ര സ്വദേശികളെ ലഭ്യമല്ലാത്തത് കാരണം തീരുമാനം പിന്‍വലിക്കുകയായിരുന്നു.