കുവൈത്ത് ജനസംഖ്യ 5 മില്യൺ കടന്നു; പ്രവാസി സമൂഹത്തിൽ ഇന്ത്യക്കാർ ഒന്നാമത്
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം മാത്രമാണ് പൗരന്മാരുള്ളത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 2025 പകുതിയോടെ 5.098 ദശലക്ഷം കവിഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം (1.55 ദശലക്ഷം) കുവൈത്തി പൗരന്മാരാണ്. അതേസമയം, 70 ശതമാനം (3.547 ദശലക്ഷം) വിദേശികളാണ്.
പ്രവാസി സമൂഹം: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യൻ പൗരന്മാരാണ്. 1.036 ദശലക്ഷം (29 ശതമാനം) ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. 661,318 (19 ശതമാനം) ഈജിപ്തുകാരാണ് രണ്ടാം സ്ഥാനത്ത്.
പ്രായ ഘടന: ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിന് താഴെയുള്ളവരാണ്. 80 ശതമാനം ആളുകളും 15 നും 64 നും ഇടയിൽ പ്രായമുള്ളവരാണ്. 65 വയസ്സിന് മുകളിലുള്ളവർ വെറും 3 ശതമാനം മാത്രമാണ്. 35-39 വയസ്സ് പ്രായമുള്ളവരാണ് ജനസംഖ്യയുടെ 13 ശതമാനവുമായി ഏറ്റവും വലിയ വിഭാഗം.
ലിംഗാനുപാതം: ജനസംഖ്യയുടെ 61 ശതമാനം പുരുഷന്മാരും (3.09 ദശലക്ഷം) 39 ശതമാനം സ്ത്രീകളുമാണ് (2 ദശലക്ഷം).
കുടുംബ തരം: 79 ശതമാനം ആളുകളും സ്വകാര്യ കുടുംബങ്ങളിലാണ് താമസിക്കുന്നത് (4.057 ദശലക്ഷം). 21 ശതമാനം (1.04 ദശലക്ഷം) പേർ കൂട്ടുകുടുംബങ്ങളായി കഴിയുന്നു.
തൊഴിൽ മേഖല: കുവൈത്തിൽ 2.283 ദശലക്ഷം ആളുകൾക്ക് തൊഴിലുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 45 ശതമാനമാണ്. ഇതിൽ 519,989 പേർ സർക്കാർ മേഖലയിലും 1.763 ദശലക്ഷം പേർ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു.
സർക്കാർ മേഖലയിലെ ജോലിക്കാരിൽ 75.6 ശതമാനവും കുവൈത്തികളാണ്. സ്വകാര്യ മേഖലയിൽ ഇന്ത്യക്കാരാണ് ആധിപത്യം പുലർത്തുന്നത് (31.2 ശതമാനം), തൊട്ടുപിന്നിൽ ഈജിപ്തുകാരുണ്ട് (24.8 ശതമാനം). കുവൈത്തി പൗരന്മാർ സ്വകാര്യ മേഖലയിലെ ജോലിക്കാരിൽ വെറും 3.8 ശതമാനം മാത്രമാണ്. കുവൈത്തി പുരുഷന്മാരിൽ 32 ശതമാനവും സ്ത്രീകളിൽ 31 ശതമാനവും തൊഴിൽ ശക്തിയുടെ ഭാഗമാണ്, അതേസമയം 37 ശതമാനം സ്ത്രീകൾ തൊഴിൽ ചെയ്യുന്നില്ല.
ഗാർഹിക തൊഴിലാളികൾ: കുവൈത്തിൽ 822,794 ഗാർഹിക തൊഴിലാളികളുണ്ട്. ഇതിൽ 58.2 ശതമാനം സ്ത്രീകളാണ്. ഇവർ മൊത്തം തൊഴിൽ ശക്തിയുടെ 26 ശതമാനവും ജനസംഖ്യയുടെ 16 ശതമാനവും വരും. ഗാർഹിക തൊഴിലാളികളിൽ ഇന്ത്യക്കാർ (41.3 ശതമാനം), ഫിലിപ്പിനോകൾ (17.9 ശതമാനം), ശ്രീലങ്കക്കാർ (17.6 ശതമാനം) എന്നിവരാണ് പ്രധാന രാജ്യക്കാർ.