കുവൈത്തിൽ ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ ദുരിതം തുടരുന്നു
നിലവില്‍ കുവൈത്തില്‍ 12,000 ഇന്ത്യന്‍ എഞ്ചിനീയർമാർ ഉള്ളതായാണ് കണക്കുകള്‍
കുവൈത്ത് സിറ്റി: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ ദുരിതം തുടരുന്നു. തൊഴില്‍ നഷ്ടമാവുമെന്ന ഭീതിയിലാണ് മലയാളികള്‍ അടക്കമുള്ള നൂറുക്കണക്കിന് എഞ്ചിനീയര്‍മാര്‍. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ എന്‍.ബി.എ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍.ബി.എ അക്രഡിറ്റേഷനില്ല. എ.ഐ.സി.ടി.ഇ അംഗീകാരമാണ് ഇന്ത്യയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡം. ഇതോടെയാണ് വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്തിരുന്ന എഞ്ചീനീയർമാരുടെ അപേക്ഷകള്‍ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നല്‍കാതെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് തള്ളിയത്.
നിലവില്‍ കുവൈത്തില്‍ 12,000 ഇന്ത്യന്‍ എഞ്ചിനീയർമാർ ഉള്ളതായാണ് കണക്കുകള്‍. തൊഴില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കുന്ന എഞ്ചിനീയർക്ക് പഠിച്ചിരുന്ന സമയത്ത് സ്ഥാപനത്തിന് എന്‍.ബി.എ അക്രഡിറ്റേഷന്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് വിട്ടുവീഴ്ച നടത്തിയില്ലെങ്കില്‍ രാജ്യത്തെ ഭൂരിഭാഗം എഞ്ചിനീയർമാരെയും ഇപ്പോഴത്തെ പ്രതിസന്ധി ബാധിക്കുമെന്ന് കുവൈത്ത് ഇന്ത്യൻ എഞ്ചിനീയേഴ്‌സ് ഫോറം അറിയിച്ചു. ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ ലൈസന്‍സ് അനുവദിക്കുന്നതിനായി കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സില്‍ നിന്ന് നോ ഒബ്‍ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്.