Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് പിഴകളില്ലാതെ കരാര്‍ പുതുക്കാനുള്ള സമയപരിധി ജലൈ 31ന് അവസാനിക്കുമെന്ന് ഓര്‍മപ്പെടുത്തി തൊഴില്‍ മന്ത്രാലയം. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനായി ജനുവരിയിലാണ് മന്ത്രാലയം സംരംഭത്തിന് തുടക്കമിട്ടത്. ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകളാണ് ഒഴിവാക്കി നല്‍കുക.
കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴകള്‍ കൂടാതെ കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31ന് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ലെന്ന് മന്ത്രാലയം പറഞ്ഞു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗീകൃത സേവന വിതരണ ചാനലുകളിലൂടെയും സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. റസിഡന്റ്‌സ് കാർഡിന്റെ കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ തുടരുന്ന പ്രവാസികൾക്ക് നിലവിൽ പിഴകൾ ഇല്ലാതെ തന്നെ കരാർ പുതുക്കാൻ ഈ ഇളവ് വഴി സാധിക്കും. വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനനുസരിച്ച് റസിഡന്റ്‌സ് കാർഡിന്റെ എല്ലാ പിഴകളും ഒഴിവാക്കപ്പെടും. നോൺ വർക്ക് വിസകളുമായി ബന്ധപ്പെട്ട പിഴകളും ഒഴിവാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചിരുന്നു. തങ്ങളുടെ പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനോ, ശരിയായ സാഹചര്യത്തിൽ ജോലി നേടാനോ, അല്ലെങ്കിൽ പിഴകൾ കൂടാതെ നിയമപരമായി കരാർ റദ്ദാക്കി തിരികെ പോകാനോ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുകയാണ് തൊഴിൽ മന്ത്രാലയം. രാജ്യത്തെ തൊഴില്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്ന് 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്പത്തിക ഒത്തുതീര്‍പ്പുകളുടെയും പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.