'ഹിജ്‌റ എക്‌സ്‌പെഡിഷൻ'; പലായനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിന് മസ്‌കത്ത് വേദിയാകുന്നു
ഒക്ടോബർ 17ന് ബൗഷർ ഒമാൻ ഹാളിലാണ് പരിപാടി
മസ്‌കത്ത്: മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് നടത്തിയ പലായനത്തിന്റെ ദൃശ്യാവിഷ്‌കാരം, 'ഹിജ്റ എക്സ്‌പെഡിഷന്' മസ്‌കത്ത് വേദിയാകുന്നു. ഐസിഎഫ് മസ്‌കത്ത് റീജിയന് കീഴിൽ ഒക്ടോബർ 17ന് ബൗഷർ ഒമാൻ ഹാളിലാണ് പരിപാടി. വൈകുന്നേരം 7 മണിക്ക് നടക്കുന്ന സെഷന് കേരളത്തിൽ നിന്നുള്ള പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി നേതൃത്വം നൽകും. പ്രവാചകരും സഹചാരികളും സഞ്ചരിച്ച മക്ക മുതൽ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയിൽ, ഫാറൂഖ് നഈമി സൗദി ഗവേഷകരോടൊപ്പം നടത്തിയ യാത്രയുടെ ദൃശ്യാവിഷ്‌കാരമാണ് ഹിജ്റ എക്സ്‌പെഡിഷൻ.
പ്രവാചകർ ഹിജ്റ പോയ വഴികൾ, പ്രധാനപ്പെട്ട ഇടങ്ങൾ, വിശ്രമിച്ച സ്ഥലങ്ങൾ തുടങ്ങി സഞ്ചാര വഴിയിലെ 43 മൈൽസ്റ്റോണുകൾ ഉൾപ്പെടെ വളരെ കൃത്യമായി ഹിജ്റയുടെ ജിയോഗ്രാഫിയും അനുബന്ധ വർത്തമാനങ്ങളും ഹിജ്റ എക്സ്പെഡിഷനിലൂടെ പങ്ക് വെക്കും. ഐസിഎഫ് മസ്‌കത്ത് റീജിയൻ പ്രസിഡന്റ് സയ്യിദ് സാഖിബ് തങ്ങൾ, ജനറൽ സെക്രട്ടറി നിസാർ പൂക്കോത്ത്, സ്വാഗതസംഘം പ്രസിഡന്റ് ഉസ്മാൻ സഖാഫി, കൺവീനർ ഹാരിജത്ത്, പബ്ലിസിറ്റി ലീഡ് ഇർശാദ് കറ്റാനം, ഫിനാൻസ് ലീഡ് ശഫീഖ് കുഞ്ഞുമോൻ, ഐസിഎഫ് നാഷനൽ സെക്രട്ടി അജ്മൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.