ഒമാനിൽ ജനശ്രദ്ധയാകർഷിച്ച് സയൻസ് ഫിയസ്റ്റ
രണ്ട് ദിവസത്തെ ശാസ്ത്രമേള കൗമാര ശാസ്ത്രപ്രതിഭകളുടെ നവീന ആശയങ്ങളുടെ വേദിയായി
മസ്‌കത്ത്:വിദ്യാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഒമാനിൽ ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിച്ച വാർഷിക സയൻസ് ഫിയസ്റ്റ. രണ്ട് ദിവസം നീണ്ടുനിന്ന ശാസ്ത്രമേള കൗമാര ശാസ്ത്രപ്രതിഭകളുടെ നവീന ആശയങ്ങളുടെ വേദികൂടിയായി മാറി.
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, അൽ ഹയിൽ ക്യാമ്പസിൽ നടന്ന ശാസ്ത്രമേളയിൽ സുൽത്താനേറ്റിലെ ഭൂരിഭാഗം ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. 'മനസും യന്ത്രവും സംഗമിക്കുമ്പോൾ' എന്ന ഈ വർഷത്തെ പ്രമേയത്തെ ആധാരമാക്കി നടത്തിയ മത്സരങ്ങൾ വിദ്യാർഥികളുടെ കഴിവുകളുടെ പ്രകാശനമായിരുന്നു.
പരിപാടിയിലെ മുഖ്യ ആകർഷണമായ ശാസ്ത്ര പ്രതിഭാ മത്സരത്തിൽ 5000-ത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ അൽ ഗുബ്ര റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂൾ ബൗഷറും ഇന്ത്യൻ സ്‌കൂൾ അൽ മബേലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇന്ത്യ-ഒമാൻ നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികത്തിന് പ്രത്യേക ഊന്നൽ നൽകികൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പ്രൊഫസർ മോനോജിത് ചൗധരി പരിപാടിയിൽ വിശിഷ്ടാതിഥിയായി. ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്. ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, കിരൺ ആഷർ, സയ്യിദ് സൽമാൻ, സുരേഷ് എ എം, ലതാ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.