ഗെയിമിങ് ലോകം ഇനി സൗദി കൈകളിൽ; ഇ.എയെ 5,500 കോടി ഡോളറിന് പി.ഐ.എഫ് സ്വന്തമാക്കും

2027ന്റെ ആദ്യ പകുതിയോടെ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Update: 2025-12-23 11:05 GMT
Editor : Thameem CP | By : Web Desk

റിയാദ്: ലോകപ്രശസ്ത വീഡിയോ ഗെയിം നിർമാണ കമ്പനിയായ ഇലക്ട്രോണിക് ആർട്‌സിനെ (EA) സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് വിൽക്കാൻ ഓഹരിയുടമകൾ അംഗീകാരം നൽകി. ഏകദേശം 55 ബില്യൺ ഡോളർ മൂല്യമുള്ള ഈ കരാർ വീഡിയോ ഗെയിം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിൽ ഒന്നാണ്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ഒരോ ഓഹരിക്കും 210 ഡോളർ എന്ന നിരക്കിൽ വിൽപന നടത്താനാണ് നിക്ഷേപകർ തീരുമാനിച്ചത്.

ഇ.എ സ്‌പോർട്‌സ് എഫ്.സി, ബാറ്റിൽഫീൽഡ് തുടങ്ങിയ ഹിറ്റ് ഗെയിമുകളുടെ പ്രസാധകരായ ഇ.എ ഇതോടെ പൂർണമായും ഒരു സ്വകാര്യ കമ്പനിയായി മാറും. സിൽവർ ലേക്ക്, അഫിനിറ്റി പാർട്‌ണേഴ്‌സ് എന്നീ കമ്പനികൾ കൂടി ഉൾപ്പെടുന്നതാണ് സൗദി ഫണ്ടിന്റെ നേതൃത്വത്തിലുള്ള ഈ സഖ്യം. 2027ന്റെ ആദ്യ പകുതിയോടെ വിൽപന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി സ്വകാര്യ മേഖലയിലേക്ക് മാറുന്നതോടെ ഓഹരി വിപണിയിലെ സമ്മർദ്ദങ്ങളില്ലാതെ കൂടുതൽ മികച്ച ഗെയിമുകൾ നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

40 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഇലക്ട്രോണിക് ആർട്‌സിന്റെ ആസ്ഥാനം കാലിഫോർണിയയിൽ തന്നെ തുടരും. നിലവിലെ സി.ഇ.ഒ ആൻഡ്രൂ വിൽസൺ തന്നെ കമ്പനിയെ തുടർന്നും നയിക്കും. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ നടത്തുന്ന വലിയ നിക്ഷേപങ്ങളുടെ ഭാഗമാണ് ഈ നീക്കം. ഇടപാട് പൂർത്തിയാകുന്നതോടെ ഇ.എയുടെ ഓഹരികൾ പബ്ലിക് മാർക്കറ്റിൽ നിന്നും പിൻവലിക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News