മൈസൂർ പാക്ക് ചില്ലറക്കാരനല്ല, കഥയറിയാം
മൈസൂർ കൊട്ടാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് മൈസൂർ പാക്കിന്റെ ചരിത്രം.
കർണാടകയുടെ സ്വന്തം പലഹാരമായ മൈസൂർപാക്ക് മധുരപലഹാര പ്രേമികളുടെ ഇഷ്ട വിഭവമാണ്. ഇപ്പോൾ മൈസൂർ പാക്കിന്റെ പേരുമാറ്റം ചർച്ചയാവുമ്പോൾ ഈ പലഹാരത്തിന് ആ പേര് വന്നത് എങ്ങനെ എന്നറിയുന്നത് രസകരമായിരിക്കും.
മൈസൂർ രാജവംശത്തിലെ രാജാവായിരുന്ന കൃഷ്ണരാജ വാഡിയാരുടെ അംബാവിലാസം കൊട്ടാരത്തിൽ ഒരു വിശേഷപ്പെട്ട അതിഥിയെത്തി. സത്കാര പ്രിയനും ഭക്ഷണപ്രിയനുമായ രാജാവ് അതിഥിക്ക് വിഭവസമൃധമായ സദ്യയൊരുക്കാൻ രാജാവ് കൊട്ടാരത്തിലെ പ്രധാന പാചകക്കാരനായ കാകാസുര മാടപ്പയെ ചുമതലപ്പെടുത്തി. വൈവിധ്യമാർന്ന വിഭവങ്ങൾ ഉടൻ തയ്യാറായെങ്കിൽ ഭക്ഷണത്തിന് ശേഷം കഴിക്കാനുള്ള മധുര പലഹാരം മാത്രം തയ്യാറായില്ല.
ഒടുവിൽ കടലപ്പൊടിയും നെയ്യും പഞ്ചസാരയും ചേർത്ത് മാടപ്പ ഒരു വിഭവം തയ്യാറാക്കി. പലഹാരത്തിന്റെ രുചി രാജാവിന് വളരെയധികം ഇഷ്ടമായി. രാജാവ് പലഹാരത്തിന്റെ പേര് ചോദിച്ചപ്പോൾ മാടപ്പ വായിൽ വന്ന ഒരു പേര് അങ്ങോട്ട് പറഞ്ഞു, അതാണ് മൈസൂർ പാക്ക്.
പലഹാരം വളരെയധികം ഇഷ്ടപ്പെട്ട രാജാവ് കൊട്ടാരത്തിന് സമീപം ഒരു പലഹാരക്കട തുടങ്ങാൻ ആവശ്യപ്പെട്ടു. മൈസൂർ കൊട്ടാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് മൈസൂർ പാക്കിന്റെ ചരിത്രം. കകാസുര മാടപ്പയുടെ പിൻമുറക്കാർ ഇപ്പോൾ മൈസൂർ പാക്ക് നിർമാണം തുടരുന്നു. ഗുരു സ്ട്രീറ്റ് മാർട്ട് ഇപ്പോഴും മൈസൂരു നഗരത്തിൽ പ്രശസ്തമാണ്.
പ്രധാനമായും രണ്ട് മൈസൂർ പാക്കാണ് ഇവർ നിർമിക്കുന്നത്. കടലപ്പൊടിയുടെയും പശുവിൻ നെയ്യിന്റെയും അനുപാതത്തിലുള്ള ചെറിയ വ്യത്യാസമാണ് ഇതിന്റെ മാറ്റം.