കനത്ത പുകമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ; വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് മരണം; 25 പേർക്ക് പരിക്ക്

ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. ഇതേ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു.

Update: 2025-12-16 03:07 GMT

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളെയും വലച്ച് ശക്തമായ പുകമഞ്ഞ്. കാഴ്ചാ പരിധി പൂജ്യമായി. ‍ഡല്‍ഹിയിലെ വ്യോമ, റെയില്‍, റോഡ് ഗതാഗതം താറുമാറായി. പുകമഞ്ഞിനെത്തുടർന്ന് ഡൽഹി- ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാഴ്ചാ പരിധി അങ്ങേയറ്റം കുറഞ്ഞതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. കൂട്ടിയിടിയെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുകയും ചെയ്തു. ഇത് മറ്റ് വാഹനങ്ങളിലെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

Advertising
Advertising

അപകടവും മരണവും സ്ഥിരീകരിച്ച ഡൽഹി എസ്എസ്പി ശ്ലോക് കുമാർ, രക്ഷാപ്രവർത്തനം ഊർജിതമാണെന്നും ​ഗതാ​ഗതക്കുരുക്ക് മാറ്റാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു. 'കടുത്ത പുകമഞ്ഞാണ് ഇവിടെ. ഒന്നും കാണാനാവാത്ത അവസ്ഥയാണ് ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിക്കാൻ കാരണം. കൂട്ടിയിടിയെ തുടർന്ന് കാറുകൾക്ക് തീപിടിക്കുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

'വാർത്തയറിഞ്ഞതിനു പിന്നാലെ ഫയർ സർവീസ്, ലോക്കൽ പൊലീസ് സംഘങ്ങളെ ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തനം ഇപ്പോൾ ഏതാണ്ട് പൂർത്തിയായി. ഇതുവരെ നാല് പേർ മരിച്ചെന്നാണ് സ്ഥിരീകരിക്കാനാവുന്ന വിവരം'- അദ്ദേഹം വ്യക്തമാക്കി.

പരിക്കേറ്റ 25ലേറെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിലാരുടെയും നില ​ഗുരുതരമല്ലെന്നും ശേഷിക്കുന്ന ആളുകളെ സർക്കാർ വാഹനങ്ങളിൽ അവരുടെ വീടുകളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

ഡൽഹിക്ക് പുറമെ ഹരിയാന, യുപി എന്നിവിടങ്ങളിലും ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നടപ്പിലാക്കി.

അതിശൈത്യത്തിലേക്കെത്തിയ ഡൽഹിയിൽ സമീപസ്ഥിതി കുറച്ചുനാൾ കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. രാത്രി 14 ഡിഗ്രിയും പുലർച്ചെ 10 ഡിഗ്രിയുമാണ് ഡൽഹിയിലെ താപനില. ഇതോടൊപ്പമാണ് പുകമഞ്ഞും രൂക്ഷമായി തുടരുന്നത്. അതേസമയം പാർലമെന്റിലടക്കം വിഷയം ഉയർത്തിയിട്ടും വിഷയത്തിൽ യാതൊരു നടപടിയും സംസ്ഥാന- കേന്ദ്ര സർക്കാരുകളിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News