പ്രായപരിധി തടസമല്ല; സിപിഐ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും
ദേശീയ കൗൺസിലിലേക്ക് വി.എസ് സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു
ന്യൂഡൽഹി: സിപിഐ ജനറൽ സെക്രട്ടറി പദവിയിൽ ഡി. രാജ തുടരും. സെക്രട്ടേറിയറ്റ് അംഗങ്ങൾക്കെല്ലാം പ്രായപരിധി ബാധകമാക്കിയെങ്കിലും രാജയ്ക്കു മാത്രമാണ് ഇളവ് അനുവദിച്ചത്. പ്രായപരിധി ഇളവിനെ ചൊല്ലി കടുത്ത എതിർപ്പാണ് റിപ്പോർട്ട് അവതരണത്തിനിടെ കേരള അംഗങ്ങൾ ഉൾപ്പെടെ ഉയർത്തിയത്. ദേശീയ കൗൺസിലിലേക്ക് വി.എസ് സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു.
പ്രായപരിധി 75 എന്ന നിബന്ധന കർശനമാക്കണമെന്നു കേരളം പൊതുചർച്ചയിൽ നിലപാട് എടുത്തിരുന്നെങ്കിലും മൂന്നര മണിക്കൂറിലേറെ നീണ്ട നിർവാഹക സമിതിയിൽ കേരള ഘടകം മയപ്പെട്ടു. അതേസമയം, സെക്രട്ടേറിയേറ്റിലും കൗൺസിലിലും പ്രായപരിധി പാലിച്ചു പുതിയ ആളുകളെ കൊണ്ടുവരാനാണ് തീരുമാനം. ഉച്ചക്ക് ചേർന്ന പ്രതിനിധി യോഗത്തിൽ പ്രായപരിധി ചൊല്ലി വലിയതർക്കവും നടന്നു.
നിലവിൽ ചേർന്ന് കൊണ്ടിരിക്കുന്ന പുതിയ കൗൺസിൽ യോഗത്തിന് ശേഷമാകും ജനറൽ സെക്രട്ടറിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. സെക്രട്ടറിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർട്ടി കോൺഗ്രസ് പൂർത്തിയാകാതെ പ്രതികരണം നടത്തുന്നത് ശരിയല്ലെന്നായിരുന്നു പ്രതികരണം. പാർട്ടി കോൺഗ്രസ് ആരെയും സന്തോഷിപ്പിക്കാൻ അല്ലെന്ന് ആനി രാജോ പറഞ്ഞു.
എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ മൗനം സ്ഥാനം ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചില്ല. സെക്രട്ടറിയേറ്റിൽ നിന്ന് നാല് പേർ ഒഴിയുന്ന സാഹചര്യത്തിൽ പി. സന്തോഷ് കുമാർ കേന്ദ്ര സെക്രട്ടറിയേറ്റിലേക്കെത്തും. കൗൺസിലേക്ക് കാസർഗോഡ് മുൻ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറി ടി. ജെ. അഞ്ചലോസ് തെരഞ്ഞെടുത്തു. ഔദ്യോഗിക നേതൃത്വത്തോട് അകന്നു നിൽക്കുന്നതാണ് വിഎസ് സുനിൽ കുമാറിനെ വീണ്ടും അവഗണിക്കാൻ കാരണമായത്