Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ അനുശോചിച്ച് രാജ്യം. വിമാനാപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
അഹമ്മദാബാദിലെ ദുരന്തം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിനായി മന്ത്രിമാര്‍ക്കും മറ്റ് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടം ഹൃദയഭേദകമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. അപകടം വേദന ഉളവാക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
സംഭവത്തില്‍ ഔദ്യോഗിക വിശദീകരണവുമായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടെന്ന് അഗാധമായ ദുഖത്തോടെ സ്ഥിരീകരിക്കുകയാണെന്നും ദാരുണമായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അപകട സ്ഥലം സന്ദർശിച്ചു. അപകടത്തിൽ നടുക്കമറിയിച്ച വ്യോമയാന മന്ത്രി വിശദമായി അന്വേഷണം നടത്തുമെന്നും പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ഗ്രൂപ്പ് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകളും ടാറ്റാ ഗ്രൂപ്പ് വഹിക്കും.