Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
അതേസമയം ഡൽഹി സെക്രട്ടറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചതിൽ വിവാദം ശക്തമായി. ജനങ്ങൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആം ആദ്മി പാർട്ടി വിമർശിച്ചു.
ദീപാവലിക്ക് നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്. അതേസമയം മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശിച്ചു.
മലിനീകരണം കുറഞ്ഞ 'ഹരിത പടക്കങ്ങള്‍' ഉപയോഗിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പലയിടത്തും പാലിക്കപ്പെട്ടില്ല. കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു. കുട്ടികൾക്കായുള്ള ഏറു പടക്കങ്ങൾ മുതൽ വിദേശനിർമ്മിത വെറൈറ്റികളും സുലഭമായി വിറ്റിരുന്നു. കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കിയതെന്നാണ് ഉയരുന്ന വിമര്‍ശനം. വർഷം തോറും ദീപാവലിക്ക് മുമ്പും ശേഷവും ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്.