അസം നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും
കോൺഗ്രസ് അധികാരത്തിലെത്തിയാൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു
ഗുവാഹതി: അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും. ബാക്കിയുള്ള 26 സീറ്റ് ഘടകകക്ഷികൾക്ക് നൽകുമെന്ന് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് പറഞ്ഞു. തേസ്പൂരിൽ പാർട്ടിയുടെ 141-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷമായിരുന്നു പ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും. കോൺഗ്രസ് 100 സീറ്റിൽ മത്സരിക്കും. ബാക്കിയുള്ള 26 സീറ്റ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് വിഭജിക്കും. ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സഖ്യം ഉണ്ടാവില്ലെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
കോൺഗ്രസ് അസം ജനതയുടെ അന്തസ് പുനഃസ്ഥാപിക്കും. കോൺഗ്രസ് സമാധാനത്തിലും ഐക്യത്തിലുമാണ് വിശ്വസിക്കുന്നത്. എന്നാൽ ബിജെപി അശാന്തിയിലും വിഭജനത്തിലുമാണ് വളരുന്നത്. കോൺഗ്രസ് ഭരണഘടനയിൽ വിശ്വസിച്ചാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യത്തെ തകർത്ത് സ്വേച്ഛാധിപത്യ ഭരണം സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പള്ളിയോ അമ്പലമോ ചർച്ചോ ആവട്ടെ, ആരാധനാലയങ്ങളെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവർക്ക് കർശന നടപടി നേരിടേണ്ടിവരുമെന്നും ഗൗരവ് ഗൊഗോയ് വ്യക്തമാക്കി.
അസമിൽ പ്രതിപക്ഷ സംഖ്യം രൂപീകരിക്കാൻ പലതവണ ശ്രമം നടന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. 2023ൽ ഭൂപ ബോറ പിസിസി അധ്യക്ഷനായിരുന്ന സമയത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് നീക്കം തുടങ്ങിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇത് തകർന്നു. ഈ വർഷം ആദ്യത്തിൽ വീണ്ടും ചർച്ചകൾ നടന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പരാജയപ്പെട്ടു. ഈ മാസം തുടക്കത്തിലാണ് സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് വീണ്ടും ചർച്ച തുടങ്ങിയത്. അസം ജാതീയ പരിഷ്ത്, റയ്‌ജോർ ദൾ, സിപിഎം, സിപിഐ (എംഎൽ) തുടങ്ങിയ പാർട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോൺഗ്രസ് നീക്കം.